
ദില്ലി: പശ്ചിമ അതിർത്തിക്ക് സമീപമുള്ള പ്രതിരോധ വിമാനത്താവളങ്ങളിൽ ടേടേക്ക്ഓഫിനും ലാൻഡിംഗിനും സമയത്ത് വിമാനത്തിലെ ജനൽ ഷേഡുകൾ അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാൻ ഡിജിസിഇ നിര്‍ദേശം. ടേക്ക്ഓഫിന് ശേഷം വിമാനം 10,000 അടി ഉയരം എത്തുന്നത് വരെയും, ലാൻഡിംഗിന് സമയത്ത് ഈ ഉയരത്തിൽ നിന്ന് താഴേക്ക് വരുന്നതുവരെയും ഈ നിയമം ബാധകമായിരിക്കും. എമർജൻസി എക്സിറ്റ് നിരകൾക്ക് മാത്രമാണ് ഈ നിയമത്തിന് ഇളവ് നൽകിയിട്ടുള്ളതെന്ന് ഡിജിസിഎ അറിയിച്ചു.
ഇന്ത്യയുടെ പശ്ചിമ അതിർത്തിയിൽ പാകിസ്ഥാനുമായുള്ള സംഘർഷങ്ങൾ അവസാനിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ഈ നിർദ്ദേശം വന്നിട്ടുള്ളത്. ഇത് സിവിൽ, സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഡ്യുവൽ-യൂസ് വിമാനത്താവളങ്ങൾക്ക് ബാധകമാണ്. കൂടാതെ, സൈനിക താവളങ്ങളിലൂടെയുള്ള യാത്രയ്ക്കിടെ ഫോട്ടോയും വീഡിയോയും എടുക്കുന്നതിനുള്ള വിലക്കിനെക്കുറിച്ച് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകാനും എയർലൈനുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നിയമലംഘനമുണ്ടായാലുള്ള അനന്തരഫലങ്ങൾ, റെഗുലേറ്ററി അല്ലെങ്കിൽ നിയമപരമായ നടപടികൾ ഉൾപ്പെടെ, ഓപ്പറേറ്റർമാർ യാത്രക്കാരെ അറിയിക്കണമെന്നും പ്രസ്താവനയിൽ പറയുന്നു. ടേക്ക്ഓഫിനും ലാൻഡിംഗിനും മുമ്പ് യാത്രക്കാർക്ക് ജനൽ ഷേഡുകൾ അടയ്ക്കാനും റെക്കോർഡിംഗിനായി ക്യാമറകളോ ഫോണുകളോ ഉപയോഗിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാനും നിർദ്ദേശിച്ചുകൊണ്ട് നിർബന്ധിത പ്രീ-ഫ്ലൈറ്റ് അറിയിപ്പുകൾ നടത്താൻ എയർലൈനുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
കൂടാതെ, പ്രതിരോധ വിമാനത്താവളങ്ങളിൽ നിന്ന് സർവീസ് നടത്തുമ്പോൾ സുരക്ഷാ അപകടസാധ്യതകൾ കൈകാര്യം ചെയ്യുന്നതിനായി തങ്ങളുടെ ജീവനക്കാർക്കായി സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയറുകൾ രൂപീകരിക്കാനും എല്ലാ ഓപ്പറേറ്റർമാരോടും ഡിജിസിഎ ആവശ്യപ്പെട്ടിട്ടുണ്ട്. ഓപ്പറേഷണൽ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും പൊതുജനങ്ങളാൽ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ അവിചാരിതമായി പങ്കുവെക്കുന്നത് തടയുന്നതിനും വേണ്ടിയാണ് ഈ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നതെന്ന് നിർദ്ദേശത്തിൽ പറയുന്നു.
ലേ, ശ്രീനഗർ, ജമ്മു, പത്താൻകോട്ട്, അദംപൂർ, ചണ്ഡീഗഡ്, ബട്ടിൻഡ, ജയ്‌സാൽമർ, നൽ, ജോധ്പൂർ, ഹിൻഡൻ, ആഗ്ര, കാൺപൂർ, ബറേലി, മഹാരാജ്പൂർ, ഗോരഖ്പൂർ, ഭുജ്, ലോഹെഗാവ്, ഗോവ (ദാബോളിം), വിശാഖപട്ടണം എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിൽ ഈ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam