അയോധ്യ വിധിയില്‍ പുനഃപരിശോധനയില്ല; 18 ഹർജികളും സുപ്രീംകോടതി തള്ളി

By Web TeamFirst Published Dec 12, 2019, 4:22 PM IST
Highlights

ചീഫ് ജസ്റ്റിസിന്‍റെ ബെഞ്ചാണ് ഹര്‍ജികള്‍ തള്ളിയത്. 18 ഹര്‍ജികളാണ് കോടതി തള്ളിയത്.

ദില്ലി: അയോധ്യ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച വിവിധ ഹര്‍ജികൾ സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേയുടെ ചേംബറാണ് 18 ഹര്‍ജികള്‍ തള്ളിയത്. ജംയത്തുൽ ഉലുമ ഇ ഹിന്ദ്, വിശ്വഹിന്ദ് പരിഷത്ത്, രാജ്യത്തെ 40 അക്കാദമിക വിദഗ്ധർ എന്നിവരുടെ ഹര്‍ജികൾ ഇതിൽ ഉൾപ്പെടുന്നു. ഹര്‍ജിയില്‍ പുതിയ നിയമവശങ്ങള്‍ ഒന്നും ഉന്നയിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്. 

ഭൂരിഭാഗം ഹര്‍ജികളിലും വിധി പുനഃപരിശോധിക്കണമെന്ന ആവശ്യമാണ് ഉന്നയിച്ചിട്ടുള്ളത്. മതേതര മൂല്യങ്ങൾക്ക് എതിരാണ് വിധിയെന്നും ഭരണഘടനാ മൂല്യങ്ങളുടെ ലംഘനമാണെന്നും ഹര്‍ജിയിൽ ആക്ഷേപമുണ്ട്. അയോധ്യ കേസിലെ വിധിയിൽ ഗുരുതരമായ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ്യത്തെ 40 അക്കാദമിക വിദഗ്ധര്‍ സുപ്രീംകോടതിയെ സമീപിച്ചത്. മുസ്ലീം കക്ഷികൾക്ക് മസ്ജിദ് നിര്‍മ്മിക്കാൻ അഞ്ച് ഏക്കര്‍ ഭൂമി നൽകാനുള്ള തീരുമാനം പുനപരിശോധിക്കണമെന്നാണ് വിശ്വഹിന്ദു പരിഷത്തിന്‍റെ ആവശ്യം. ക്ഷേത്രം പൊളിച്ചാണ് മസ്ജിദ് നിര്‍മ്മിച്ചത് എന്നതിന് ഒരു തെളിവും ഇല്ലെന്ന് അക്കാദമിക വിദഗ്ധരുടെ ഹര്‍ജികളിൽ പറയുന്നു.

നവംബര്‍ ഒമ്പതിനാണ് അന്നത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് അയോധ്യക്കേസില്‍ ചരിത്ര വിധി പുറപ്പെടുവിച്ചത്. തര്‍ക്ക ഭൂമിയായ 2.77 ഏക്കറില്‍ ക്ഷേത്രം നിര്‍മിക്കാമെന്നും അയോധ്യയില്‍ തന്നെ പള്ളി നിര്‍മിക്കുന്നതിനായി മുസ്ലീങ്ങള്‍ക്ക് അഞ്ച് ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കണമെന്നുമായിരുന്നു വിധി. 

 

click me!