അയോധ്യയിലെ പള്ളിപൊളിക്കൽ, ഗുജറാത്ത് കലാപം; ഹർജികൾ തീർപ്പാക്കി, കോടതിയിൽ നടന്നത്

By Dhanesh RavindranFirst Published Aug 30, 2022, 7:36 PM IST
Highlights

ഹർജികളിൽ കോടതി തീർപ്പ് കൽപിക്കുകയും ചെയ്തു ഏതൊക്കെയാണ് ഈ ഹർജികൾ എന്താണ് സംഭവിച്ചത്. 

അയോധ്യയിലെ പള്ളിപൊളിക്കൽ, ഗുജറാത്ത് കലാപം എന്നിവുമായി ബന്ധപ്പെട്ട ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ എത്തിയിരുന്നു, ഈ ഹർജികളിൽ കോടതി തീർപ്പ് കൽപിക്കുകയും ചെയ്തു ഏതൊക്കെയാണ് ഈ ഹർജികൾ എന്താണ് സംഭവിച്ചത്. 

അയോധ്യയിലെ ബാബറി മസ്ജിദ് തകർക്കുന്നത് തടയാൻ പരാജയപ്പെട്ട ഉദ്യോഗസ്ഥർക്കെതിരായ കോടതി അലക്ഷ്യ നടപടി ആവശ്യപ്പെട്ടുള്ള ഹർജികളാണ് സുപ്രീം കോടതി ഇന്ന് തീർപ്പാക്കിയത്. ബാബറി മസ്ജിദ് പൊളിക്കുന്നതിന് മുമ്പ് അയോധ്യയിൽ തൽസ്ഥിതി തുടരാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഈ ഉത്തരവ് ലംഘിച്ച് ആണ് 1992 ഡിസംബർ ആറിന് മസ്ജിദ് തകർത്തത്. 

സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാൻ ഉത്തർപ്രദേശ് സർക്കാരും, ഉദ്യോഗസ്ഥരും പരാജയപെട്ടു എന്ന് ആരോപിച്ചാണ് മുഹമ്മദ് അസ്ലാം സുപ്രീം കോടതിയിൽ കോടതി അലക്ഷ്യ ഹർജി ഫയൽ ചെയ്തത്.  2010 ൽ അസ്ലാം മരിച്ചു.  അസ്ലാമിന് പകരം കേസിൽ അമിക്കസ് ക്യുറിയെ നിയമിച്ച് തുടർ നടപടികൾ സ്വീകരിക്കണമെന്ന് അഭിഭാഷകർ ആവശ്യപ്പെട്ടുവെങ്കിലും കോടതി അംഗീകരിച്ചില്ല. തർക്ക ഭൂമി കേസിൽ കോടതി വിധി വരുന്നതിന് മുമ്പ് പരിഗണിക്കേണ്ട ഹർജി ആയിരുന്നു ഇതെന്നും അയോധ്യ തർക്ക ഭൂമി കേസിലെ വിധി വന്ന സാഹചര്യത്തത്തിൽ കോടതി അലക്ഷ്യ ഹർജിയിലെ നപടികൾ അപ്രസക്തമായെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

നിലവിൽ  ഈ ഹർജിക്ക് ഒരു പ്രസക്തിയും ഇല്ലെന്നും ജസ്റ്റിസ് മാരായ സഞ്ജയ് കിഷൻ കൗൾ, അഭയ് എസ് ഓക, വിക്രം നാഥ്‌ എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കുകയായിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഒമ്പത് കേസുകളിലെ അന്വേഷണം സിബിഐക്ക് കൈമാറണമെന്ന ആവശ്യപ്പെട്ടുള്ള ഹര്‍ജി നിലവില്‍ അപ്രസക്തമായെന്ന്  വിലയിരുത്തിയാണ് ചീഫ്  ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ച് ഈ ഹർജികൾ തീർപ്പാക്കിയത്. ഗുജറാത്ത് പോലീസ് അന്വേഷിച്ചിരുന്ന ഒമ്പത് കേസുകള്‍ സിബിഐയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് 2002നും 2004 നും ഇടയിലാണ്  ഹര്‍ജികൾ എത്തിയത്. ദേശിയ മനുഷ്യാവകാശ കമ്മീഷന്‍ ഉള്‍പ്പടെ ഹർജി നൽകിയിരുന്നു. 

Read more:  ബാബറി മസ്ജിദ്: കോടതിയലക്ഷ്യ കേസിലെ നടപടി അവസാനിപ്പിച്ച് സുപ്രീംകോടതി; ഗോധ്ര കലാപ കേസിലും നടപടി അവസാനിപ്പിച്ചു

ഈ ഒമ്പത് കേസുകളും സുപ്രീം കോടതി ചുമതലപ്പെടുത്തിയ പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ചിരുന്നു. എട്ടെണ്ണത്തില്‍ വിചാരണയും പൂര്‍ത്തിയായി. നരോദ ഗാവ് കേസില്‍ മാത്രമാണ് ഇനി വിചാരണ പൂര്‍ത്തിയാകാന്‍ ഉള്ളത്. അതിലും വിചാരണ അന്തിമ ഘട്ടത്തില്‍ ആണെന്ന് ചീഫ് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.  ഈ സാഹചര്യത്തിൽ കൂടിയാണ് ഹർജി അപ്രസക്തമെന്ന് വ്യക്തമാക്കി കോടതി  തീര്‍പ്പാക്കിയത്.

click me!