
ദില്ലി: അയോധ്യ ക്ഷേത്രക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രതികളുടെ കുടുംബാംഗങ്ങളെയും ചോദ്യം ചെയ്ത് പൊലീസ്. കഴിഞ്ഞ നാല് വർഷത്തിനിടെ സമ്പാദിച്ച വസ്തുവകകളുടെ വിവരങ്ങൾ തേടിയ അന്വേഷണ സംഘം ആഭരണങ്ങൾ, ബാങ്ക് നിക്ഷേപങ്ങൾ എന്നിവയുടെയും വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു. എന്നാൽ 2 പ്രതികളുടെ കുടുംബങ്ങൾ പൊലീസിനോട് സഹകരിച്ചില്ല. രാമക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചതിന് പിന്നാലെ പ്രതികളുടെ സാമ്പത്തിക നിലയിൽ വലിയ വളർച്ചയുണ്ടായെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
അതിനിടെ, അയോധ്യ ക്ഷേത്രക്കൊള്ളയിൽ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയും അനിൽ മിശ്രയും രാജിവച്ചതായി ട്രസ്റ്റ് വാർത്താകുറിപ്പിലൂടെ സ്ഥിരീകരിച്ചു. ഇവർ രാജിവെച്ചെന്നും ഇല്ലെന്നും അഭ്യൂഹം പ്രചരിച്ചിരുന്നു. പിന്നാലെയാണ് വ്യക്തത വരുത്തി വാർത്താകുറിപ്പ് പുറത്തിറക്കിയത്. ഇരുവരുടെയും രാജി ട്രസ്റ്റിൻ്റെ അടുത്ത യോഗത്തിൽ ചർച്ച ചെയ്യും. ക്ഷേത്രത്തിലെ സംഭവങ്ങൾ അത്യന്തം ദുഃഖകരമാണെന്നും ക്ഷേത്രത്തിലേക്ക് നൽകിയ സംഭാവനകൾ സുരക്ഷിതമായിരിക്കുമെന്നും ഭാവിയിൽ ഇത്തരം നിർഭാഗ്യകരമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രത പുലർത്തുമെന്നും വാർത്താകുറിപ്പിൽ വ്യക്തമാക്കി.
അയോധ്യ ക്ഷേത്രക്കൊള്ളയിൽ ചമ്പത് റായിയെ നേരിട്ട് അതൃപ്തി അറിയിച്ച് ആർഎസ്എസ് നേതൃത്വം രംഗത്തെത്തിയിരുന്നു. 18, 19 തീയതികളിൽ ഹരിദ്വാറിൽ നടന്ന വിഎച്ച്പി ബൈഠക്കിനിടെ നടന്ന കൂടിക്കാഴ്ചയിലാണ് ചമ്പത്റായിയെയും, അനിൽമിശ്രയേയും ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലേ കടുത്ത അതൃപ്തി അറിയിച്ചത്. സംഭാവന കൊള്ളയുടെ വിശദാംശങ്ങൾ തേടുകയും ചെയ്തിരുന്നു. പദവിയിൽ തുടരുന്നത് ശരിയല്ലെന്ന് ബൈഠക്കിൽ പങ്കെടുത്ത ആർഎസ്എസ്, വി എച്ച്പി നേതാക്കൾ ഇരുവരേയും അറിയിച്ചെന്നും വിവരമുണ്ട്. അതേസമയം, ക്ഷേത്രട്രസ്റ്റ് പിരിച്ചുവിടുന്നതിനെ വിഎച്ച്പി എതിർത്തു. പിരിച്ചുവിടുന്ന നടപടി അംഗീകരിക്കില്ലെന്ന് വർക്കിംഗ് പ്രസിഡൻ്റ് അലോക് കുമാർ പ്രതികരിച്ചു. ചില വ്യക്തികൾക്കെതിരെയാണ് ആക്ഷേപമെന്നും ട്രസ്റ്റിനെ എങ്ങനെ പഴിക്കുമെന്നും അലോക് കുമാർ ചോദിക്കുന്നു.
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പിൽ ഇതുവരെ എട്ടു പേരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഇവരെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. തിങ്കളാഴ്ച്ച പ്രതികളെ വീണ്ടും കോടതിയിൽ ഹാജരാക്കും. അറസ്റ്റിലായവരിൽ ഒരാളായ സുഭാഷ് കാശ്യപ് വിരമിച്ച ബാങ്ക് ജീവനക്കാരനാണ്. ഇയാൾക്ക് കാണിക്കയിൽ നിന്നും എണ്ണുന്ന പണം ബാങ്കിൽ നിക്ഷേപിക്കുന്ന ജോലിയായിരുന്നു. മറ്റ് ആറു പേർ കാണിക്ക എണ്ണുന്ന ചുമതലയുള്ളവരാണ്. മറ്റൊരാൾ ചമ്പത് റായിയുടെ ഡ്രെവറായ ടിന്നു യാദവാണ്. ബാങ്ക് ജീവനക്കാരൻ ഒഴിക്കെ ബാക്കി ഏഴു പേരിൽ നിന്നും ഏകദേശം 80 ലക്ഷം രൂപയാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam