അയോധ്യ വിധിയില്‍ പുനഃപരിശോധന ഹര്‍ജി; മുസ്ലീം വ്യക്തിനിയമ ബോർഡിന്‍റെ യോഗസ്ഥലം മാറ്റി

By Web TeamFirst Published Nov 17, 2019, 11:43 AM IST
Highlights

സുരക്ഷ പ്രശ്നങ്ങൾ പരിഗണിച്ചും നിരോധനാജ്ഞ നിലനിൽക്കുന്നതിനാലുമാണ് യോഗസ്ഥലം മാറ്റിയത്.

ദില്ലി: അയോധ്യ കേസിലെ സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കണോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കാനായി ചേരുന്ന മുസ്ലീം വ്യക്തിനിയമ ബോർഡിന്‍റെ യോഗം മറ്റൊരിടത്തേക്ക് മാറ്റി. സുരക്ഷ പ്രശ്നങ്ങൾ പരിഗണിച്ചും നിരോധനാജ്ഞ നിലനിൽക്കുന്നതിനാലുമാണ് യോഗസ്ഥലം മാറ്റിയത്.

പുനഃപരിശോധന ഹര്‍ജി നല്‍കണോയെന്ന കാര്യത്തിലും പള്ളി പണിയാന്‍ അ‍ഞ്ചേക്കര്‍ സ്ഥലം ഏറ്റെടുക്കണോയെന്ന കാര്യത്തിലും അഖിലേന്ത്യ മുസ്ലീം വ്യക്തി നിയമ ബോര്‍ഡിന്‍റെ നിലപാട് ഇന്ന് വ്യക്തമാക്കും. എക്സിക്യൂട്ടീവ് അംഗങ്ങള്‍ക്ക് പുറമെ നിയമ വിദഗ്ധരും, കേസിലെ കക്ഷികളും യോഗത്തില്‍ പങ്കെടുക്കും. അയോധ്യ കേസില്‍ മുസ്ലീം വ്യക്തി നിയമബോര്‍ഡ് കക്ഷിയല്ലാത്തതിനാല്‍ കേസില്‍ കക്ഷികളായവര്‍ മുഖേന പുനഃപരിശോധന ഹര്‍ജി നല്‍കുന്നതിനെ കുറിച്ചാണ് ആലോചന നടക്കുന്നത്. 

അതേസമയം, പുനഃപരിശോധന ഹര്‍ജി നല്‍കില്ലെന്ന് സുന്നി വഖഫ് ബോര്‍ഡ് അറിയിച്ചിരുന്നു. വിധിയെ ചോദ്യം ചെയ്യാനില്ലെന്ന് കേസിലെ പ്രധാന കക്ഷിക്കാരിലൊരാലായ ഇക്ബാല്‍ അന്‍സാരിയും വ്യക്തമാക്കിയിട്ടുണ്ട്. പള്ളി പണിയാനായുള്ള അഞ്ചേക്കർ ഭൂമി സ്വീകരിക്കരുതെന്ന നിലപാടിലാണ് ബോർഡിലെ നിരവധി അംഗങ്ങളെന്നാണ് റിപ്പോര്‍ട്ടുകള്‍. പുനഃപരിശോധന ഹർജി നല്‍കാൻ തീരുമാനിച്ചാൽ ഭൂമി സ്വീകരിക്കുന്നത് മാറ്റിവച്ചേക്കും.

click me!