ബദരിനാഥ് ക്ഷേത്രം തുറന്നു; ആദ്യ പൂജ പ്രധാനമന്ത്രി മോദിക്ക് വേണ്ടി

By Web TeamFirst Published May 15, 2020, 11:56 AM IST
Highlights

അതേസമയം ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവാദമില്ലെന്ന് അധികൃതര്‍ അറിയിച്ചു. കൊവിഡ് 19 മഹാമാരി പടരുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാകും മുന്നോട്ട് പോവുകയെന്നും അധികൃതര്‍

ഡറാഡൂണ്‍: രാജ്യത്തെ പ്രധാന തീര്‍ത്ഥാടനകേന്ദ്രങ്ങളിലൊന്നായ ബദരിനാഥ് ക്ഷേത്രം തുറന്നു. ലോക്ക്ഡൗണിന് ശേഷം ആദ്യമായാണ് ക്ഷേത്രം തുറക്കുന്നത്. പ്രധാന പൂജാരിയും ദേവസ്ഥാനം ബോര്‍ഡ് അധികൃതരും ഉള്‍പ്പെടെ 28 പേരാണ് ക്ഷേത്രത്തില്‍ പുലര്‍ച്ചെ നാലരയ്ക്ക് നടന്ന പൂജയില്‍ പങ്കെടുത്തത്. ബദരിനാഥ് ക്ഷേത്രത്തിലെ ആദ്യ പൂജ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടിയാണ് നടത്തിയത്.

അതേസമയം ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവാദമില്ലെന്ന് അധികൃതര്‍ അറിയിച്ചു. കൊവിഡ് 19 മഹാമാരി പടരുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാകും മുന്നോട്ട് പോവുകയെന്നും അധികൃതര്‍ അറിയിച്ചു. നേരത്തെ, ക്ഷേത്രം ഇന്ന് തുറക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.

മേയ് മുതല്‍ ഒക്ടോബര്‍ വരെയാണ് ബദരിനാഥിലെ തീര്‍ഥാടന കാലം. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്തു നിന്ന് ഏകദേശം 30 കിലോമീറ്റര്‍ അകലെയാണ് ക്ഷേത്രം. പൂര്‍ണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.

അതേസമയം, നേരത്തെ കേദാര്‍നാഥ് ക്ഷേത്രവും തുറന്നിരുന്നു. ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനടക്കം 16 പേരായിരുന്നു ക്ഷേത്രത്തിൽ എത്തിയിരുന്നത്. വര്‍ഷം തോറും ലക്ഷക്കണക്കിന് വിശ്വാസികളും സഞ്ചാരികളുമെത്തുന്ന ക്ഷേത്രമായ കേദാര്‍നാഥില്‍ ചരിത്രത്തില്‍ ആദ്യമായാണ് വിശ്വാസികളില്ലാതെ നടതുറന്നത്.

click me!