മിശ്രവിവാഹിതരെ വിവാഹസത്ക്കാരം നടത്താൻ അനുവദിക്കാതെ ബജ്‍രം​ഗ്‍ദൾ പ്രവർത്തകർ

By Web TeamFirst Published Feb 15, 2020, 4:31 PM IST
Highlights

വിവാഹ സൽക്കാരം അനുവദിക്കില്ലെന്ന് പറഞ്ഞ പ്രതിഷേധക്കാർ ദമ്പതികളെ അപ്പാർട്ട്മെന്റിൽ നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ദമ്പതികൾ ഭയപ്പെടേണ്ട വിധത്തിൽ ഒന്നും തന്നെ സംഭവിച്ചില്ലെന്ന് മൊറാദാബാദ് പോലീസ് സൂപ്രണ്ട് വ്യക്തമാക്കി.

മുറാദാബാദ്:  ബജ്‍രംഹ​ഗ്ദ‍ൾ പ്രവർത്തകരും വലതുപക്ഷ ഹൈന്ദവ ​ഗ്രൂപ്പുകളും ചേർന്ന് നവദമ്പതികളായ മിശ്രവിവാഹിതരെ വിവാഹസത്ക്കാരത്തിൽ നിന്നും വിലക്കിയതായി റിപ്പോർട്ട്. വാലന്റൈൻസ് ഡേ ദിനത്തിൽ വിവാഹസത്ക്കാരം നടത്താൻ മൊറാദാബാദിലെത്തിയ ദമ്പതികളെയാണ് തടഞ്ഞത്. സംഭവത്തിൽ 50 പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. പെൺകുട്ടി മുറാദാബാദ് സ്വദേശിനിയാണ്. യുവാവ് ബിജ്നോറിൽ നിന്നുള്ള മുസ്ലീം മതവിഭാ​ഗത്തിൽ പെട്ടയാളാണ്. എന്നാൽ ഇവരുടെ വിവാഹക്കാര്യത്തിൽ ഇരുവീട്ടുകാർക്കും എതിർപ്പൊന്നുമില്ലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. 

യുവതി ഹിന്ദുവും യുവാവ് മുസ്ലീവും ആയതിനാൽ ഇവർ തമ്മിലുള്ള വിവാഹം ലൗ ജിഹാദ് ആണെന്നാണ് ബജ്‌റംഗ്ദൾ പ്രവർത്തകരുടെ  ആരോപണം. മൊറാദാബാദിലെ ഡിഗ്രി കോളേജിൽ നിന്ന് ബിരുദം പഠനത്തിനിടയിലാണ് മുസ്ലീം മതവിഭാ​ഗക്കാരനായ യുവാവ‌ുമായി പെൺകുട്ടി പരിചയത്തിലാകുന്നത്. ആൺകുട്ടി പെൺകുട്ടിയുടെ കോളേജിന് എതിർവശത്തുള്ള ഒരു കമ്പനിയിൽ ജോലി ചെയ്തിരുന്നു, ”ബജ്രംഗ്‍ദൾ പ്രവർത്തകനായ അമിത് സിംഗ് പറഞ്ഞു. യുവാവ് തന്റെ ഐഡന്റിറ്റി യുവതിയിൽ നിന്ന് മറച്ചുവെക്കുകയും കെണിയിൽ പെടുത്താൻ ശ്രമിക്കുകയുമായിരുന്നു എന്ന് അമിത് സിം​ഗ് ആരോപിക്കുന്നു. 

വിവാഹ സൽക്കാരം അനുവദിക്കില്ലെന്ന് പറഞ്ഞ പ്രതിഷേധക്കാർ ദമ്പതികളെ അപ്പാർട്ട്മെന്റിൽ നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ദമ്പതികൾ ഭയപ്പെടേണ്ട വിധത്തിൽ ഒന്നും തന്നെ സംഭവിച്ചില്ലെന്ന് മൊറാദാബാദ് പോലീസ് സൂപ്രണ്ട് വ്യക്തമാക്കി. പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുകയും ദമ്പതികൾക്ക് വിവാഹസത്ക്കാരവുമായി മുന്നോട്ട് പോകാനുള്ള സുരക്ഷ നൽകുകയും ചെയ്തുവെന്ന് അദ്ദേഹം വ്യക്തമാക്കി. കസ്റ്റഡിയിലെടുത്തവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ബജ്‍രം​ഗ്‍ദൾ പ്രവർത്തകർ സംഭവസ്ഥലത്ത് തടിച്ചു കൂടിയതായും പൊലീസ് വ്യക്തമാക്കി.  

click me!