
ദില്ലി: കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പൊതുമേഖലാ ബാങ്കുകൾ ഉപഭോക്താക്കളിൽ നിന്ന് ഭീമമായ തുക പിഴയായി ഈടാക്കിയെന്ന് കണക്കുകൾ. സേവിംഗ്സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് ഇല്ലാത്തതിൻ്റെ പേരിൽ രാജ്യത്തെ 12 പ്രമുഖ ബാങ്കുകൾ പിഴയായി ഈടാക്കിയത് 8,000 കോടി രൂപയെന്നാണ് പുറത്ത് വന്ന കണക്കുകൾ. സാധാരണക്കാർക്ക് ബാങ്കിംഗ് സേവനങ്ങൾ കൂടുതൽ ലഭ്യമാക്കാനുള്ള ശ്രമങ്ങൾക്കിടയിലാണ് വൻതുക പിഴയിനത്തിൽ ബാങ്കുകൾ ഈടാക്കുന്നത്. പിഴ ഈടാക്കുന്നതിൽ ഒന്നാമൻ പഞ്ചാബ് നാഷണൽ ബാങ്ക് ആണെന്നാണ് കണക്കുകൾ വിശദമാക്കുന്നത്. കേന്ദ്ര സർക്കാർ പാർലമെൻ്റിൽ വെച്ച കണക്കുകൾ പ്രകാരം മിനിമം ബാലൻസ് പിഴ ഈടാക്കിയതിൽ പഞ്ചാബ് നാഷണൽ ബാങ്കാണ് ഒന്നാം സ്ഥാനത്തുള്ളത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഈ ഒരൊറ്റ ബാങ്ക് ഉപഭോക്താക്കളിൽ നിന്ന് 1,500 കോടി രൂപയാണ് പിഴയായി വാങ്ങിയത്. പൊതുമേഖലാ ബാങ്കുകളിൽ ഏറ്റവും ഉയർന്ന തുകയാണിത്.
പിഎൻബിക്ക് തൊട്ടുപിന്നാലെ മറ്റ് പ്രമുഖ ബാങ്കുകളുമുണ്ട്. ബാങ്ക് ഓഫ് ബറോഡ 1,272 കോടി രൂപയും ഇന്ത്യൻ ബാങ്ക് 1,166 കോടി രൂപയും പിഴയായി ഈടാക്കി. കർണാടക ആസ്ഥാനമായുള്ള കാനറ ബാങ്ക് 1,027 കോടി രൂപയും രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും (SBI) 932 കോടി രൂപയും ഉപഭോക്താക്കളിൽ നിന്ന് പിഴയായി വാങ്ങിയിട്ടുണ്ട്. എസ്എംഎസ് സേവനത്തിനും ഉപഭോക്താവിന് വൻതുക നൽകേണ്ടി വരുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മിനിമം ബാലൻസിൻ്റെ കാര്യം മാത്രമല്ല, ബാങ്കുകൾ നൽകുന്ന എസ്എംഎസ് അലേർട്ട് സേവനത്തിനും ഉപഭോക്താക്കൾ വലിയ വില നൽകേണ്ടി വന്നിട്ടുണ്ട്. എസ്ബിഐ ഒഴികെയുള്ള മറ്റ് പൊതുമേഖലാ ബാങ്കുകളെല്ലാം ചേർന്ന് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ എസ്എംഎസ് സേവനങ്ങൾക്കായി ഉപഭോക്താക്കളിൽ നിന്ന് 3,388 കോടി രൂപ ഈടാക്കിയതായും കേന്ദ്ര സർക്കാർ പാർലമെന്റിൽ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam