
മുംബൈ: ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി രാഹുൽ ഗാന്ധിയാണെന്ന് ഫ്ലക്സ് ബോർഡ്. കോൺഗ്രസ് നേതാവിന്റെ ജന്മദിനത്തിലാണ് മഹാരാഷ്ച്രയിലെ താനെയിൽ ഫ്ലക്സ് ബോർഡ് ഉയർന്നത്. നഫ്രത് ജോഡോ, ഭാരത് ജോഡോ എന്ന അടിക്കുറിപ്പിലാണ് ഫ്ലക്സ് സ്ഥാപിച്ചത്. രാഹുലിനൊപ്പം നിരവധി പ്രാദേശിക നേതാക്കളുടെ ചിത്രങ്ങളും ഫ്ലക്സ് ബോർഡിലുണ്ട്. കോൺഗ്രസ് നേതാവായ രാഹുൽ 53ാം ജന്മദിനമാണ് ആഘോഷിച്ചത്. നിരവധി കോൺഗ്രസ് നേതാക്കളാണ് രാഹുൽ ഗാന്ധിക്ക് ആശംസകളുമായി ജന്മദിനത്തിൽ എത്തിയത്.
രാഹുലിന് ആശംസയർപ്പിച്ച് ദില്ലിയിൽ അഞ്ച് കിലോമീറ്റർ ഭാരത് ജോഡോ യാത്ര നടത്താനും കോൺഗ്രസ് പദ്ധതിയിട്ടിരുന്നു. കോൺഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ രാഹുലിന് ആശംസയുമായി രംഗത്തെത്തി. കോൺഗ്രസ് പാർട്ടി ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലും രാഹുലിന് ആശംസകൾ നേർന്നു. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും ആശംകൾ നേർന്ന് രംഗത്തെത്തി.
രാഹുൽ ഗാന്ധിയെ അടുത്ത പ്രധാനമന്ത്രണെന്ന് എഴുതിയ ഫ്ലക്സ് ബോർഡ്
കോൺഗ്രസ് നേതാവ് അമേരിക്കന്‍ സന്ദർശനത്തിലായിരുന്നു. സന്ദർശനത്തിനിടെ ട്രക്ക് സവാരിയുടെ വീഡിയോയുമായി രാഹുൽ ഗാന്ധി രംഗത്തെത്തി. വാഷിംഗ്ടണ്‍ ഡി സിയിൽ നിന്ന് ന്യൂയോര്‍ക്കിലേക്കാണ് രാഹുൽ ട്രക്ക് സവാരി നടത്തിയത്. 190 കിലോമീറ്റര്‍ നീണ്ട യാത്രയുടെ വിവരങ്ങൾ രാഹുൽ ഗാന്ധി തന്നെയാണ് യൂട്യൂബിലൂടെ പങ്കുവച്ചത്. ട്രക്ക് ഡ്രൈവര്‍ തല്‍ജീന്ദര്‍ സിങ്ങിനൊപ്പമായിരുന്നു ഈ ട്രക്ക് സവാരിയെന്നും രാഹുൽ വിവരിച്ചിട്ടുണ്ട്. അമേരിക്കയിലെയും ഇന്ത്യയിലെയും ട്രക്ക് ഡ്രൈവർമാരുടെ സാഹചര്യവും മറ്റും വിശദമായി അറിയാൻ യാത്ര ഉപകരിച്ചെന്ന് അദ്ദേഹം വിശദീകരിച്ചു.
യു എസിലെ ഇന്ത്യൻ വംശജരായ ട്രക്ക് ഡ്രൈവർമാരുടെ ദൈനംദിന ജീവിതത്തെക്കുറിച്ച് കൂടുതൽ പഠിക്കാൻ യാത്ര ഉപകരിച്ചെന്നും രാഹുൽ വ്യക്തമാക്കി. ഇന്ത്യൻ വംശജനായ തൽജീന്ദർ സിംഗുമൊത്തുള്ള യാത്രക്കിടെ രാഷ്ട്രീയ കാര്യങ്ങളും ചർച്ചാ വിഷയമായി. ഇന്ത്യയിലേയും അമേരിക്കയിലേയും ട്രക്ക് ഡ്രൈവര്‍മാരുടെ ജോലി സാഹചര്യങ്ങളിലെ വ്യത്യാസങ്ങളെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു.