
റായ്പൂർ: ഛത്തീസ്ഗഡിലെ സുക്മയിൽ കാട്ടിൽ കമ്പിവേലിക്കെണിയിൽ കുടുങ്ങിയ കരടിയെ ഗ്രാമവാസികൾ ചേർന്ന് ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കരടി ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. വെള്ളിയാഴ്ച്ച മുതലാണ് സോഷ്യൽ മീഡിയയിൽ ഇങ്ങനെയൊരു വീഡിയോ പ്രചരിച്ചു തുടങ്ങിയത്. ഇതെത്തുടന്ന് വീഡിയോക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. വീഡിയോയിൽ കാണുന്ന ആളുകൾക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
കരടിയെ മൃഗീയ പീഢനത്തിനിരയാക്കുന്നവരെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യുന്നതിനും സഹായിക്കുന്നവർക്ക് വനം വകുപ്പ് 10,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. കമ്പിവേലിക്കെണിയിൽ നിന്ന് രക്ഷപ്പെടാൻ പാടുപെടുന്ന കരടിയെ സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന സംഘം ചെവിയിൽ പിടിച്ച് വലിക്കുന്നതടക്കം ദൃശ്യങ്ങളിൽ കാണാം. പല്ലുകളില്ലാത്ത കരടിയുടെ വായിൽ നിന്ന് രക്തം വാർന്നൊഴുകുന്നതും കാണാം.
സംഭവത്തിൽ സുക്മ ഡിഎഫ്ഒ രാമകൃഷ്ണ പ്രതികരിച്ചു. സൈബർ സെല്ലിന്റെയും വന്യജീവി വിദഗ്ധരുടെയും സഹായത്തോടെ ഞങ്ങൾ വീഡിയോ പരിശോധിച്ചുവെന്നും ഏകദേശം ആറ് മാസം പഴക്കമുണ്ടെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. വീഡിയോയിൽ കാണുന്ന വ്യക്തികളിൽ ഒരാൾ ധരിച്ചിരുന്ന ടീ-ഷർട്ടിൽ നിന്നും അയാൾ സുക്മ ഫോറസ്റ്റ് ഡിവിഷനിലെ കെർലാപാൽ റേഞ്ചിലുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കരടിക്ക് നട്ടെല്ലിന് പരിക്കേറ്റിട്ടുണ്ട്. നട്ടെല്ല് ഒടിഞ്ഞിട്ടുണ്ടാകാനും സാധ്യതയുണ്ട്. ഇത്രയും മർദനമേറ്റ കരടി ഇപ്പോഴും ജീവനോടെയുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പ്രതികളെക്കൂടി പിടികൂടിയ ശേഷമേ സ്ഥിരീകരിക്കാൻ കഴിയൂവെന്നും ഇതിനായി തെരച്ചിൽ നടത്തി വരികയാണെന്നും ഡിഎഫ്ഒ രാമകൃഷ്ണ പറഞ്ഞു. വീഡിയോയിൽ കാണുന്ന സ്ഥലം ഉടൻ കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കാൻ വനപാലകരോട് ആവശ്യപ്പെട്ട് ഡിഎഫ്ഒ സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam