കേരളത്തിന് പിന്നാലെ പ്രഖ്യാപനങ്ങളുമായി ബംഗാളും; സൗജന്യ റേഷന്‍ നല്‍കും

By Web TeamFirst Published Mar 22, 2020, 11:41 AM IST
Highlights

കിലോയ്ക്ക് രണ്ട് രൂപയ്ക്ക് അരിയും മൂന്ന് രൂപയ്ക്ക് ഗോതമ്പും സബ്‌സിഡി ആയി ലഭിച്ച് കൊണ്ടിരുന്നവര്‍ക്ക് സൗജന്യമായി ഈ ഭക്ഷ്യസാധനങ്ങള്‍ ലഭ്യമാക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

കൊല്‍ക്കത്ത: കൊവിഡ് 19 വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ ബുദ്ധിമുട്ടിലായ ജനങ്ങളെ സഹായിക്കാന്‍ സൗജന്യ റേഷന്‍ പ്രഖ്യാപിച്ച് ബംഗാള്‍. കിലോയ്ക്ക് രണ്ട് രൂപയ്ക്ക് അരിയും മൂന്ന് രൂപയ്ക്ക് ഗോതമ്പും സബ്‌സിഡി ആയി ലഭിച്ച് കൊണ്ടിരുന്നവര്‍ക്ക് സൗജന്യമായി ഈ ഭക്ഷ്യസാധനങ്ങള്‍ ലഭ്യമാക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

പരമാവധി അഞ്ച് കിലോ ആകും ഒരുമാസത്തില്‍ ലഭ്യമാക്കുക. 7.85 കോടി ആളുകകള്‍ക്കാണ് ഈ പ്രഖ്യാപനം കൊണ്ട് നേരിട്ട് ഗുണം ലഭിക്കുക. പാവപ്പെട്ടവര്‍ക്ക് ഇത്തരത്തില്‍ സെപ്റ്റംബര്‍ വരെ സൗജന്യ റേഷന്‍ നല്‍കാണ് തീരുമാനമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു.

കൊവിഡ് 19 വൈറസ് വ്യാപനം കാരണം ജോലി കുറഞ്ഞവര്‍ക്കും സാമ്പത്തിക രംഗം തളര്‍ന്നതോടെ ബുദ്ധിമുട്ടിലാവര്‍ക്കും വേണ്ടിയാണ് പ്രഖ്യാപനമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ, കൊവിഡ് 19 വൈറസ് ബാധ കേരളത്തില്‍ പടരുന്ന സാഹചര്യത്തില്‍ അതിജീവനത്തിന്റെ സാമ്പത്തിക പാക്കേജ്  പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജാണ് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. സാധാരണ ജനജീവിതം ദുസഹമായ പോലെ സാമ്പത്തിക രംഗവും തകര്‍ന്ന നിലയിലാണ്. ഈ സാഹചര്യത്തിലാണ് പാക്കേജ് പ്രഖ്യാപിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കുടുംബശ്രീ വഴി 2000 കോടിയുടെ വായ്പ ലഭ്യമാക്കും. കുടുംബങ്ങള്‍ക്കാണ് അത് ലഭ്യമാവുക.

ഒപ്പം ഏപ്രില്‍, മേയ് മാസങ്ങളില്‍ ഓരോ മാസവും 1000 കോടിയുടെ ഗ്രാമീണതൊഴിലുറപ്പ് പദ്ധതി നടപ്പാക്കും. രണ്ട് മാസത്തെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഈ മാസം തന്നെ നല്‍കും. 50 ലക്ഷത്തില്‍പരം ആളുകള്‍ക്ക് സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ ലഭിക്കുന്നവരാണ്. ബിപിഎല്ലുകാരില്‍ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ വാങ്ങാത്തവര്‍ക്ക് 1000 രൂപ വീതവും നല്‍കുമെന്നും അതിനായി 100 കോടി രൂപ വിനിയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ എല്ലാര്‍ക്കും ഒരു മാസത്തെ സൗജന്യ ഭക്ഷ്യധാന്യം നല്‍കും. അതിനായി നൂറ് കോടി രൂപയാണ് ആവശ്യമായിട്ടുള്ളത്. ഒപ്പം 20 രൂപക്ക് ഭക്ഷണം നല്‍കാന്‍ ഹോട്ടലുകളും തുടങ്ങും. ഇതൊക്കെയായിരുന്നു പിണറായി വിജയന്‍ സാമ്പത്തിക പാക്കേജായി പ്രഖ്യാപിച്ചത്. 
 

click me!