
ബെംഗളുരു: ബെംഗളുരുവിൽ മലയാളി സിഇഒ അടക്കമുള്ളവരുടെ ഇരട്ടക്കൊലപാതകം ക്വട്ടേഷനാണെന്ന് ബെംഗളൂരു പൊലീസ്. ഹെബ്ബാളിൽ തന്നെയുള്ള ജിനെറ്റ് എന്ന ഇന്‍റർനെറ്റ് സർവീസ് പ്രൊവൈഡർ കമ്പനി മേധാവിയെ കസ്റ്റഡിയിലെടുത്തു. ജിനെറ്റ് ഉടമ അരുൺ കുമാർ ആസാദിനെ ഇന്നലെ അർദ്ധരാത്രിയോടെ ബെംഗളുരു വിമാനത്താവളത്തിൽ വച്ചാണ് പൊലീസ് പിടികൂടിയത്. ബിസിനസ് വൈരാര്യം കൊണ്ട് ഇയാൾ ജോക്കർ ഫെലിക്സ് എന്ന പേരിൽ അറിയപ്പെടുന്ന ശബരീഷിന് ക്വട്ടേഷൻ നൽകിയതെന്നാണ് പൊലീസ് കണ്ടെത്തൽ. എയ്റോണിക്സ് കമ്പനിയിലെ മുൻ ജീവനക്കാരനായിരുന്ന ഫെലിക്സിന് കമ്പനി മേധാവികളോടുള്ള വൈരവും ജിനെറ്റ് ഉടമ മുതലെടുത്തു.
ബെംഗളുരുവിൽ മലയാളിയായ ടെക് കമ്പനി സിഇഒയെയും എംഡിയെയും വെട്ടിക്കൊന്ന ഇൻസ്റ്റഗ്രാം താരം ജോക്കർ ഫെലിക്സും കൂട്ടാളികളും അറസ്റ്റിലായിട്ടുണ്ട്. തന്നെ ദ്രോഹിച്ചവരെ താനും തിരികെ ദ്രോഹിച്ചെന്നാണ് കൊലപാതക വാർത്ത പങ്ക് വച്ച് ഇൻസ്റ്റാഗ്രാമിൽ ജോക്കർ ഫെലിക്സ് സ്റ്റാറ്റസ് ഇട്ടത്. ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും പെയ്‍ഡ് കണ്ടന്‍റ് അടക്കം ചെയ്ത് കൊടുക്കുന്ന വ്ളോഗറായാണ് ജോക്കർ ഫെലിക്സ് എന്ന ശബരീഷ് സ്വയം സമൂഹമാധ്യമങ്ങളിൽ അവതരിപ്പിച്ചിരുന്നത്. കോട്ടയം പനച്ചിക്കാട് സ്വദേശി വിനുകുമാർ സിഇഒയും ബെംഗളുരു സ്വദേശി ഫണീന്ദ്ര സുബ്രഹ്മണ്യ എംഡിയുമായ എയർ ഓണിക്സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഇന്‍റർനെറ്റ് സർവീസ് പ്രൊവൈഡർ കമ്പനിയിൽ മുൻപ് ഫെലിക്സ് ജോലി ചെയ്തിരുന്നു. എന്നാൽ മാസങ്ങൾക്ക് മുമ്പ് ഇവിടെ നിന്ന് ഫെലിക്സിനെ പിരിച്ചുവിട്ടു. പിന്നീട് തൊട്ടടുത്ത് തന്നെ ജി നെറ്റ് എന്ന പേരിലുള്ള മറ്റൊരു ഇന്‍റർനെറ്റ് സർവീസ് പ്രൊവൈഡർ കമ്പനിയിൽ ഫെലിക്സ് ജോലിക്ക് കയറി. ജിനെറ്റും എയ്റോണിക്സും തമ്മിൽ ബ്രോഡ് ബാൻഡ് സേവനങ്ങൾ നൽകുന്നതിന്‍റെ പേരിൽ ഹെബ്ബാൾ മേഖലയിൽ കടുത്ത കിടമത്സരം നിലനിന്നിരുന്നു.
ജിനെറ്റിന് ലഭിക്കേണ്ടിയിരുന്ന രണ്ട് പ്രധാനപ്പെട്ട ബിസിനസ് ഡീലുകൾ എയ്റോണിക്സ് നേടിയെടുത്തതിന്‍റെ പകയിൽ ഉടമ അരുൺ കുമാർ ആസാദ് ഫെലിക്സിനും കൂട്ടാളികൾക്കും ഫണീന്ദ്രയ്ക്കെതിരെ ക്വട്ടേഷൻ നൽകുകയായിരുന്നു. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് വാളും കത്തിയുമായി ഹെബ്ബാളിലെ പമ്പ എക്സ്റ്റൻഷനിലുള്ള എയ്റോണിക്സ് ഓഫീസിലെത്തി ഫെലിക്സും കൂട്ടാളികളായ സന്തോഷും വിനയ് റെഡ്ഡിയും ആക്രമണം നടത്തിയത്. സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട ഫെലിക്സിനെ ഇന്ന് രാവിലെ പത്ത് മണിയോടെയാണ് പൊലീസ് കമ്മനഹള്ളിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഇവരെല്ലാവരും മയക്കുമരുന്നിന് അടിമകളാണെന്ന് പൊലീസ് പറയുന്നു. ഇന്നലെ അർദ്ധരാത്രിയോടെ രക്ഷപ്പെടാൻ ശ്രമിച്ച അരുൺ കുമാർ ആസാദിനെ ബെംഗളുരു വിമാനത്താവളത്തിൽ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിന്‍റെ ഞെട്ടലിലാണ് ബെംഗ്ലൂരുവിലെ മലയാളികളും.