
ബെംഗളൂരു: വ്ലോഗറായ അസമീസ് യുവതി മായ ഗൊഗോയിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് പ്രതിയായ മലയാളി യുവാവ് ആരവ് ഹനോയിയുടെ മൊഴി. നവംബർ 24-ന് അർദ്ധരാത്രിയോടെയാണ് മായയെ കൊലപ്പെടുത്തിയത്. ശേഷം മുറിയിലെ ഫാനിൽ കെട്ടിത്തൂങ്ങാൻ ശ്രമിച്ചു. മായയെ കൊലപ്പെടുത്തിയ കയർ ഉപയോഗിച്ചാണ് കുരുക്കിട്ടതെങ്കിലും ഇത് മുറുകാതെ വന്നതിനാൽ ശ്രമം ഉപേക്ഷിച്ചുവെന്നും പ്രതി പറഞ്ഞു.
പിന്നീട് 26-ന് രാവിലെ വരെ ആ മുറിയിൽത്തന്നെ കഴിഞ്ഞുവെന്നും അതിന് ശേഷം മജസ്റ്റിക് റെയിൽവേ സ്റ്റേഷനിലേക്ക് ഊബർ വിളിച്ച് പോയെന്നുമാണ് മൊഴി. ഫോൺ സ്വിച്ച് ഓഫ് ചെയ്ത് പല ട്രെയിനുകൾ മാറിക്കയറി വാരാണസിയിലെത്തിയെന്നും പ്രതി പറഞ്ഞു. 28-ന് വൈകിട്ടോടെയാണ് ആരവ് മുത്തച്ഛനെ ഫോണിൽ വിളിച്ചത്. ഈ കോൾ പൊലീസ് പിന്തുടർന്നു. എന്നാൽ യാത്രയിലായിരുന്ന ആരവിനെ കണ്ടെത്തുക പ്രയാസമായി. പക്ഷെ താൻ കീഴടങ്ങാമെന്ന് പ്രതി തന്നെ അറിയിച്ചത് പൊലീസിൻ്റെ ശ്രമം എളുപ്പത്തിലാക്കി.
സംശയത്തെ തുടർന്നാണ് മായയെ കൊലപ്പെടുത്തിയതെന്നാണ് ആരവിൻ്റെ മൊഴി. ആറ് മാസം മുൻപ് ഒരു ഡേറ്റിംഗ് ആപ്പ് വഴിയാണ് മായയെ ആരവ് പരിചയപ്പെട്ടത്. പിന്നീട് മായ മറ്റാരോടോ സൗഹൃദം സ്ഥാപിച്ചെന്ന് ആരവിന് സംശയമായി. അപ്പാർട്ട്മെന്‍റിൽ മുറിയെടുത്ത ശേഷം ഇക്കാര്യം ചോദിച്ച് ഇവർ തമ്മിൽ വഴക്കായി. മായയെ കൊലപ്പെടുത്താനെന്ന ഉദ്ദേശത്തിലാണ് ആരവ് ഇവിടെ എത്തിയത്. ഇതിനായി ഓൺലൈനിൽ നിന്ന് കത്തിയും കയറും ഓർഡർ ചെയ്തിരുന്നു. വഴക്കിന് പിന്നാലെ മായയെ കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തിയെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam