
ബംഗളൂരു: ബംഗളൂരു-മൈസൂർ എക്‌സ്പ്രസ് വേ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് ടോള്‍ ഏര്‍പ്പെടുത്തിയതിനെതിരെയുള്ള പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ മറ്റൊരു വെല്ലുവിളി കൂടെ നേരിട്ട് ദേശീയ പാത അതോറിറ്റി. ബംഗളൂരുവില്‍ നിന്ന് മൈസൂരിലേക്ക് പോകുന്ന മിക്ക യാത്രക്കാരും ടോള്‍ ഒഴിവാക്കാനായി സര്‍വ്വീസ് റോഡ് ഉപയോഗിക്കുന്നതാണ് അതോറിറ്റിക്ക് തിരിച്ചടിയായിട്ടുള്ളത്. ടോള്‍ ഒഴിവാക്കി വാഹനങ്ങള്‍ കനിമിനികെയില്‍ നിന്ന് സര്‍വ്വീസ് റോഡിലേക്ക് കയറുകയാണ് ചെയ്യുന്നത്.
ബുധനാഴ്ച രാവിലെ ടോൾ പ്ലാസയ്ക്ക് തൊട്ടുമുമ്പ് കനിമിനികെയ്ക്കുടുത്തുള്ള സർവീസ് റോഡിലേക്കുള്ള പ്രവേശനം ചില അജ്ഞാതർ തുറക്കുകയായിരുന്നുവെന്ന് മൈസൂരു - ബംഗളൂരു എക്സ്പ്രസ് വേ പ്രോജക്ട് ഡയറക്ടര്‍ ബി ടി ശ്രീധര്‍ 'ദി ഹിന്ദു'വിനോട് പറഞ്ഞു. കുമ്പളകോട് മേൽപ്പാലത്തിലൂടെ വന്നശേഷം ഫീസ് അടക്കാതിരിക്കാൻ ടോൾ പ്ലാസയ്ക്ക് തൊട്ടുമുമ്പ് ഇടത്തോട്ട് തിരിഞ്ഞ് സർവീസ് റോഡിലേക്ക് പ്രവേശിക്കുകയാണ് വാഹനങ്ങള്‍ ചെയ്യുന്നത്.
കുറച്ച് ദൂരം സര്‍വ്വീസ് റോഡിലൂടെ പോയ ശേഷം വീണ്ടും എക്സ്പ്രസ് വേയിലേക്ക് കയറാനുമാകും. ഈ മാര്‍ഗം ഉപയോഗിക്കാതെ ടോള്‍ ഫീ നല്‍കി യാത്ര ചെയ്യണമെന്ന് അദ്ദേഹം യാത്രക്കാരോട് അഭ്യര്‍ത്ഥിച്ചു. ക്രൈസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിന് സമീപമുള്ള സർവീസ് റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കോടതിയുടെ സ്റ്റേ കാരണം പൂർത്തീകരിക്കാനായിരുന്നില്ല. നിയമ തടസങ്ങള്‍ കാരണം 100 മീറ്റർ നീളത്തിലുള്ള സര്‍വ്വീസ് റോഡിന്‍റെ നിര്‍മ്മാണമാണ് മൂന്ന് വർഷത്തോളമായി മുടങ്ങി കിടക്കുന്നത്. ഇപ്പോള്‍ ഈ തടസങ്ങള്‍ നീങ്ങിയിട്ടുണ്ട്. ഉടൻ ജോലി പൂർത്തിയാക്കും. ഇതോടെ സര്‍വ്വീസ് റോഡിലേക്കുള്ള അനധികൃത പ്രവേശനം അടയ്ക്കുമെന്നും അതോറിറ്റി അധികൃതര്‍ വ്യക്തമാക്കി. മാര്‍ച്ച് 14നാണ് മൈസൂരു - ബംഗളൂരു എക്സ്പ്രസ് വേയില്‍ ടോള്‍ ഏര്‍പ്പെടുത്തിയത്.
ആദ്യ ദിനത്തിൽ തന്നെ ബിഡദി, രാമനഗരം തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് ദിവസവും ബംഗളൂരുവിലേക്ക് പോകുന്ന സ്ഥിരം യാത്രക്കാര്‍ സർവീസ് റോഡുകൾ എത്രയും വേഗം പൂർത്തിയാക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ചയാണ് എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്തത്. നേരത്തെ, മാർച്ച് ഒന്ന് മുതൽ തന്നെ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ടോൾ പിരിവ് ആരംഭിക്കാൻ തയ്യാറെടുത്തിരുന്നു. കടുത്ത എതിർപ്പിനെ തുടർന്ന് ടോൾ പിരിവ് മാർച്ച് 14ലേക്ക് മാറ്റുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam