
ബെംഗളുരു: റോഡില്‍ ഗതാഗതക്കുരുക്കിന് കാരണമാകുന്നെന്ന കണ്ടെത്തലിന് പിന്നാലെ മാള്‍ അടച്ചിടാന്‍ പൊലീസ് നിര്‍ദേശം. ബെംഗളൂരുവിലെ ഫീനിക്സ് മാളിനെതിരെയാണ് പൊലീസ് നടപടി. മാളിന് മതിയായ പാര്‍ക്കിങ് സൗകര്യമില്ലാത്തത് സ്ഥലത്തെ ഗതാഗത കുരുക്കിന് കാരണമാകുന്നെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് 15 ദിവസത്തേക്ക് മാൾ അടച്ചിടാന്‍ കർണാടക പൊലീസ് നിർദ്ദേശിച്ചിരിക്കുന്നത്. ഇന്നലെയാണ് മാളിലേക്ക് ആളുകളെ പ്രവേശിക്കുന്നത് വിലക്കിക്കൊണ്ടുള്ള നോട്ടീസ് പൊലീസ് നൽകിയത്.
വടക്കന്‍ ബെംഗളുരുവിലെ ബെല്ലാരി റോഡിലാണ് ഈ മാൾ സ്ഥിതി ചെയ്യുന്നത്. പുതുവർഷ തലേന്ന് മുതൽ ജനുവരി 15 വരെയാണ് തീരുമാനം ബാധകമാവുക. പൊതുജനങ്ങളുടെ സമാധാനം പരിപാലിക്കുന്നതിനും വലിയ രീതിയിലെ ഗതാഗത കുരുക്കുകൾ ഒഴിവാക്കുന്നതിനുമാണ് തീരുമാനം. ക്രിമിനൽ നടപടി ക്രമം 144(1), 144(2) പ്രകാരമാണ് നടപടി. ഡിസംബർ 27ന് ഹെബ്ബാളിലെ ഫീനിക്സ് മാളിനെതിരേയും വൈറ്റ്ഫീൽഡിലെ ഫീനിക്സ് മാർക്കെറ്റ് സിറ്റിക്കുമെതിരെ പ്രതിഷേധം നടന്നിരുന്നു. കന്നട ഭാഷയിലുള്ള ബോർഡുകൾ വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഈ പ്രതിഷേധം. ക്രിസ്തുമസ് തലേന്ന് ബെല്ലാരി റോഡിൽ മാളിലേക്ക് എത്തിയവരുടെ കാറുകൾ അലക്ഷ്യമായി പാർക്ക് ചെയ്തത് മൂലം വലിയ ഗതാഗത തടസവും നേരിട്ടിരുന്നു. ഇതാണ് പുതുവർഷ തലേന്ന് ഇത്തരമൊരു നോട്ടീസ് നൽകാന്‍ പൊലീസിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന.
കാൽ നടയാത്രക്കാരിൽ നിന്ന് 200 രൂപയും കാർ യാത്രക്കാരിൽ നിന്ന് 150 രൂപയും വീതം മാൾ അധികൃതർ പിഴയിട്ടതായും പരാതി ഉയർന്നിട്ടുണ്ട്. അവധി ദിവസങ്ങളും പുതുവത്സര ആഘോൽത്തിനുമായി മാളിലേക്ക് എത്തുന്നവരുടെ കാറുകൾ പ്രധാനപാതയിൽ പാർക്ക് ചെയ്യുന്നത് നിലവിലെ ഗതാഗത കുരുക്ക് രൂക്ഷമാക്കുമെന്നും ബെംഗളുരു സിറ്റി പൊലീസ് കമ്മീഷണർ ബി ദയാനന്ദ വിശദമാക്കി. മാനദണ്ഡങ്ങൾ അനുസരിച്ച് ഏറ്റവും കുറഞ്ഞത് 10000 കാറുകൾക്കും 10000 ഇരുചക്ര വാഹനങ്ങൾക്കുമാണ് മാളിൽ പാർക്കിംഗ് സൌകര്യം വേണ്ടത്.
ആവശ്യത്തിന് പാർക്കിംഗ് സൌകര്യമില്ലാത്തത് പ്രദേശവാസികളെ ബുദ്ധിമുട്ടിലാക്കുമെന്നും പൊലീസ് വിശദമാക്കി. ബെംഗളുരു കോർപ്പറേഷന്‍ ലഭ്യമാക്കിയ കണക്കുകളുടെ അടിസ്ഥാനത്തി ബേസ്മെന്റിലം രണ്ട് നിലകൾ അടക്കം 86421 ചതുരശ്ര അടിയാണ് മാളിന്റെ വിസ്തീർണം. എന്നാൽ 2324 കാറുകൾക്കും ഇരുചക്രവാഹനങ്ങൾക്കുമുള്ള പാർക്കിംഗ് സൌകര്യം മാത്രമാണ് മാളിലുള്ളത്. ഇതിനാൽ മാളിലേക്ക് എത്തുന്ന കാറുകൾ മുഖ്യവാതിലിന് പുറത്തേക്ക് റോഡിൽ മണിക്കൂറുകൾ കാത്ത് നിൽക്കണ്ടി വരുന്നത് ശ്രദ്ധയിൽ വന്നതായും പൊലീസ് വിശദമാക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam