
തിരുവനന്തപുരം: രാഹുല്‍ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി പാര്‍ട്ടി വിട്ട ഗുലാം നബി ആസാദിനെ തള്ളി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. ഭാരത് ജോഡോ യാത്രയെക്കുറിച്ച് വിശദീകരിക്കാന്‍ തിരുവനന്തപുരത്ത് കെപിസിസിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുമ്പോഴാണ് മുതിര്‍ന്ന നേതാക്കളായ ജയറാം രമേശും,ദിഗ് വിജയ് സിംഗും കടുത്ത ഭാഷയില്‍ ആസാദിനെ തള്ളിപ്പറഞ്ഞത്.എന്ത് പ്രതിസന്ധി ഉണ്ടായാലും യാത്ര തുടരും.കോണ്‍ഗ്രസിലേക്ക് ആളുകൾ വരികയും പോവുകയും ചെയ്യും.ചിലർ രാഹുലിനെ ആക്രമിക്കും.യാത്രയെ തകർക്കാൻ ബിജെപി ഇരട്ടി സമയം ജോലി ചെയ്യുന്നുണ്ട്.അതൊന്നും യാത്രയെ ബാധിക്കില്ല.ആശയപരമായ എതിരഭിപ്രായം കൊണ്ടല്ല ആരും പാര്‍ട്ടി വിട്ട് പോയത്.എല്ലാവരും വ്യക്തിപരമായ കാരണങ്ങളാൽ പോയവരാണ്.ഗുലാം നബി ആസാദ് ആർഎസ്എസ്സിനെയൊ ബിജെപിയെയോ വിമർശിച്ചിട്ടില്ലെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.
കേരളത്തിൽ 18 ദിവസം ഭാരത്ജോഡോ ജാഥ പര്യടനം നടത്തും. സപ്തംബർ 7 ന് കന്യാകുമാരിയിൽ നിന്ന് തുടങ്ങും.കേരളത്തിൽ 11 ന് പ്രവേശിക്കും.രാഹുൽ ഗാന്ധി നടത്തുന്ന പദയാത്രയാണിത്. .വാഹന ജാഥയല്ല,ഭാരത് ജോഡോ യാത്ര.3570 കിലോമീറ്റർ ദൂരമാണ് യാത്ര.2023 ജനുവരി 30 ന് കശ്മീരിൽ എത്തും.രാഹുലിനൊപ്പം 100 പേർ ജാഥയെ സ്ഥിരമായി അനുഗമിക്കും.തെരെഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള യാത്രയല്ല,ഇതൊരു ജനസമ്പർക്ക യാത്രയാണെന്നും നേതാക്കള്‍ വിശദീകരിച്ചു.
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമോ? പ്രതികരിച്ച് ശശി തരൂര്‍
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബം മത്സരിക്കാനില്ലെന്ന് ഉറപ്പായതോടെ മറ്റ് മുതിര്‍ന്ന നേതാക്കളിലേക്ക് സാധ്യതകളെത്തുകയാണ്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ പേര് ഒരു വശത്ത് നിന്നും ഉയര്‍ന്ന് കേൾക്കുമ്പോൾ ജി 23 യുടെ പ്രതീക്ഷ ശശി തരൂരിലാണ്. ഗാന്ധി കുടുംബത്തിൽ നിന്നും ആരും ഇല്ലെങ്കിൽ സ്ഥാനാർത്ഥിയെ നിർത്തണമെന്നത് തന്നെയാണ് ജി 23 താൽപ്പര്യപ്പെടുന്നത്. ശശി തരൂരിനൊപ്പം മനീഷ് തിവാരിയുടെ പേരും അഭ്യൂഹങ്ങളിൽ മുന്നിലുണ്ട്. രാഹുലോ പ്രിയങ്കയോ മത്സരിക്കുകയാണെങ്കിൽ വോട്ട് പൂർണമായും ഏകീകരിക്കപ്പെടുമെങ്കിലും ഗെലോട്ടിന്റെ കാര്യത്തിൽ അതുണ്ടാകില്ലെന്നാണ് ജി 23 യുടെ പ്രതീക്ഷ.
എന്നാൽ താൻ മത്സരിക്കാമെന്ന് പറഞ്ഞിട്ടില്ലെന്നാണ് ശശി തരൂര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. എഐസിസിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് താൻ മത്സരിക്കുമെന്നത് അഭ്യൂഹം മാത്രമാണെന്നും താൻ അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്നും മറ്റു കാര്യങ്ങൾ പിന്നീട് പറയാമെന്നു തരൂർ വ്യക്തമാക്കി.
അതേ സമയം, ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ നയിക്കാൻ അധ്യക്ഷ സ്ഥാനത്ത് ഗാന്ധി കുടുംബാംഗമുണ്ടാകില്ലെന്ന് ഉറപ്പായി. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഗാന്ധി കുടുംബം മത്സരിക്കില്ലെന്നാണ് എഐസിസി വ്യത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നോമിനേഷൻ നൽകില്ല. താൻ മത്സരിക്കാനില്ലെന്ന് രാഹുൽ അറിയിച്ചതായാണ് എഐസിസി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. ആര് മത്സരിക്കുന്നതിനെയും ഗാന്ധി കുടുംബം എതിർക്കില്ലെന്നും എഐസിസി വൃത്തങ്ങൾ അറിയിച്ചു.
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്ന നിലപാടിൽ ഉറച്ച് നിർക്കുകയാണ് രാഹുൽ ഗാന്ധി. പദവി ഏറ്റെടുക്കണമെന്ന് മുതിർന്ന നേതാക്കൾ ആവശ്യമുന്നയിച്ചെങ്കിലും നിലപാടിൽ മാറ്റമില്ലെന്ന് രാഹുൽ അടുപ്പക്കാരോട് പറഞ്ഞതായാണ് വിവരം. കുടുംബ പാർട്ടി എന്ന വിമർശനം ശക്തമാകുമെന്നതിനാൽ പ്രിയങ്കയും അധ്യക്ഷസ്ഥാനത്തേക്ക് ഉണ്ടാകില്ല. ഗാന്ധി കുടുംബത്തിന്റെ പിന്തുണയോടെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് തന്നെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. എന്നാൽ തരൂര്‍ മത്സരിക്കുമെങ്കിൽ അതിനെ സ്വാഗതം ചെയ്യുമെന്നാണ് കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ച ഗുലാം നബി ആസാദും പ്രതികരിച്ചത്.