
ഭോപ്പാല്‍: ഭോപ്പാല്‍ ദില്ലി വന്ദേഭാരത് എക്സ്പ്രസില്‍ അഗ്നിബാധ. മധ്യപ്രദേശിലെ ഭോപാലില്‍ നിന്ന് ദില്ലിയിലേക്ക് തിങ്കളാഴ്ച രാവിലെ പുറപ്പെട്ട വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിലെ കോച്ചിലാണ് അഗ്നിബാധ. റാണി കമലാപതി സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ വിട്ടതിന് തൊട്ട് പിന്നാലെയാണ് അഗ്നിബാധയുണ്ടായത്.
22ഓളം യാത്രക്കാരായിരുന്നു ഈ കോച്ചിലുണ്ടായിരുന്നത്. ഇവരെ പെട്ടന്ന് തന്നെ മറ്റ് കോച്ചുകളിലേക്ക് മാറ്റി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. സി 12 കോച്ചിന്‍റെ ബാറ്ററി ബോക്സില്‍ നിന്നാണ് തീ പടര്‍ന്നത്. രാവിലെ 6.45ഓടെയായിരുന്നു ഇത്.
വിദിഷയിലെ കുര്‍വെയ്, കൈതോര സ്റ്റേഷനുകള്‍ക്ക് ഇടിലായി ട്രെയിന്‍ നിര്‍ത്തിയിട്ടു. ഫയര്‍ ബ്രിഗേഡ് സംഘം ഉടന്‍ തന്നെ സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം നടത്തുകയായിരുന്നു. ഏപ്രില്‍ മാസത്തിലാണ് ഈ പാതയിലെ വന്ദേഭാരത് എക്സ്പ്രസ് സര്‍വ്വീസ് ആരംഭിക്കുന്നത്. 701 കിലോമീറ്റര്‍ ദൂരം 7 മണിക്കൂറും 30 മിനിറ്റിലുമാണ് വന്ദേ ഭാരത് എക്സ്പ്രസ് ഈ പാതയില്‍ താണ്ടുന്നത്.
നേരത്തെ വന്ദേഭാരത് കാലികളെ ഇടിച്ച നിരവധി സംഭവങ്ങളുണ്ടായിരുന്നു. കഴിഞ്ഞ ഡിസംബറിനും ജൂണ്‍ മാസത്തിനുമിടയില്‍ 68ഓളം സംഭവങ്ങളാണ് വന്ദേ ഭാരത് കാലികളെ ഇടിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ട്രെയിനിന് നേരെ കല്ലേറുണ്ടായ നിരവധി സംഭവങ്ങളും രാജ്യത്ത് അങ്ങോളമിങ്ങോളം ഉണ്ടായിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam