കടുത്ത നിലപാടുമായി വീണ്ടും കോൺഗ്രസ്, ബിഹാറിൽ മഹാസഖ്യത്തിൽ ഭിന്നത, എൻഡിഎയിലും തർക്കം

By Web TeamFirst Published Sep 27, 2020, 2:42 PM IST
Highlights

തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് എതിരെ ഇന്നലെ എഐസിസി ജനറൽ സെക്രട്ടറി ശക്തിസിംഗ് ഗോഹിൽ രംഗത്ത് വന്നിരുന്നു.

ദില്ലി: ബിഹാറിൽ മഹാസഖ്യത്തിൽ വീണ്ടും കല്ലുകടി. സീറ്റു വിഭജനം ഉടൻ തീരുമാനിച്ചില്ലെങ്കിൽ കടുത്ത നിലപാട് സ്വീകരിക്കേണ്ടി വരുമെന്ന് കോൺഗ്രസ് ആർജെഡിക്ക് മുന്നറിയിപ്പ് നല്കി. ബിഹാറിൽ നിതീഷ് കുമാറിന് ഭരണ തുടർച്ച എന്ന സർവ്വെ പ്രവചനത്തിന് തൊട്ടു പിന്നാലെയാണ് മഹാസഖ്യത്തിൽ വീണ്ടും വിള്ളലുണ്ടായത്. തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് എതിരെ ഇന്നലെ എഐസിസി ജനറൽ സെക്രട്ടറി ശക്തിസിംഗ് ഗോഹിൽ രംഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെയാണ് സീറ്റു വിഭജനത്തിലെയും കല്ലുകടി. 

ആകെയുള്ള 243 സീറ്റിൽ 75 സീറ്റുകൾ കോൺഗ്രസ് ആവശ്യപ്പെട്ടു. കഴിഞ്ഞ തവണ മഹാസഖ്യത്തിൻറെ ഭാഗമായി നിന്ന കോൺഗ്രസിന് നല്കിയത് 42 സീറ്റായിരുന്നു. അതിൽ 27 ഇടത്ത് വിജയിക്കാൻ കോൺഗ്രസിനായി. ഈ കണക്കു പറഞ്ഞാണ് 75 സീറ്റ് ആവശ്യപ്പെടുന്നത്. എന്നാൽ കോൺഗ്രസിന് അമ്പത് സീറ്റിലധികം നല്കാനാവില്ലെന്നാണ് ആർജെഡി നിലപാട്. ഈയാഴ്ച തീരുമാനം വന്നില്ലെങ്കിൽ സ്വന്തം കാര്യം നോക്കുമെന്നാണ് കോൺഗ്രസ് മുന്നറിയിപ്പ്. 

ഇതിനിടെ ലോകജനശക്തി പാർട്ടി ഇടഞ്ഞതോടെ എൻഡിഎയിൽ ഉടലെടുത്ത ഭിന്നതയും പരിഹരിക്കാനായിട്ടില്ല. ബിജെപി ആവശ്യപ്പെടുന്ന ചില സീറ്റുകൾ നല്കാനാവില്ലെന്ന നിലപാടിലാണ് നിതീഷ്കുമാർ. ആദ്യ വിജ്ഞാപനം ഒക്ടോബർ ഒന്നിനു വരാനിരിക്കെ ജെപി നദ്ദ നീണ്ടും നിതീഷ് കുമാറുമായി സംസാരിക്കും. ആദ്യ വോട്ടെടുപ്പിന് ഒരു മാസം ബാക്കിയാവുമ്പോൾ സഖ്യങ്ങൾക്കുള്ളിലെ കല്ലുകടി ബീഹാറിലെ പ്രചാരണം തുടങ്ങുന്നതിനെയും ബാധിക്കുകയാണ്.

click me!