
ദില്ലി: ബിഹാറിൽ എൻഡിഎ ഭരണം തുടരുമെന്ന് എക്സിറ്റ് പോൾ പ്രവചനം. പുറത്ത് വന്ന ഒരു പ്രവചനവും മഹാസഖ്യത്തിന് സാധ്യത പറയുന്നില്ല. അവസാന ഘട്ട വോട്ടെടുപ്പ് പൂർത്തിയാകുമ്പോൾ 69 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നത്.
ബിഹാറിൽ എൻഡിഎ തന്നെയെന്ന് പ്രവചനം. ഇന്ന് പുറത്ത് വന്ന 7 എക്സിറ്റ് പോൾ ഫലങ്ങളും എൻഡിഎ വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലേക്കെന്ന് പ്രവചിക്കുന്നു. 133 മുതൽ 167 സീറ്റുകൾ വരെ നേടുമെന്നാണ് പ്രവചനം. മാട്രിസ് ഐഎഎൻഎസ് സർവേയാണ് എൻഡിഎക്ക് 167 സീറ്റുകൾ വരെ പ്രവചിക്കുന്നത്. മഹാസഖ്യവും ഒരു പ്രവചനത്തിൽ പോലും കേവല ഭൂരിപക്ഷത്തിനടുത്തെത്തുന്നില്ല. മഹാസഖ്യം അധികാരത്തിൽ വരില്ലെന്ന് പറയുമ്പോഴും തേജസ്വി യാദവ് മുഖ്യമന്ത്രിയാകണമെന്ന് താൽപര്യപ്പെടുന്ന ചെറിയ വിഭാഗമുണ്ടെന്ന് ചില സർവേകൾ ചൂണ്ടിക്കാട്ടുന്നു. പതിനായിരം രൂപ അക്കൗണ്ടിലേക്കെത്തിച്ചതടക്കം സ്ത്രീകൾക്കായി നടത്തിയ പ്രഖ്യാപനങ്ങളാണ് എൻഡിഎക്ക് അനുകൂലമായതെന്നാണ് സർവേകളിലെ വിലയിരുത്തൽ.
അതേസമയം, ആദ്യ ഘട്ട പോളിംഗ് ശതമാന റെക്കോർഡിനെ മറികടക്കുന്നതായി അവസാനഘട്ടത്തിലെ പോളിംഗ് നിരക്ക്. ആദ്യഘട്ടത്തിൽ 64.66 ശതമാനം പോളിംഗ് രേഖപ്പെടുത്തിയെങ്കിൽ രണ്ടാംഘട്ടത്തിൽ അത് 69 ശതമാനമായി. പോളിംഗ് ശതമാനം പരിശോധിച്ചാൽ ന്യൂനപക്ഷ മേഖലയായ സീമാഞ്ചലിലെ മണ്ഡലങ്ങളിലാണ് കൂടുതൽ വോട്ടിംഗ് നടന്നത്. മഹാസഖ്യം പ്രതീക്ഷ വെക്കുന്ന ഈ മേഖലയിൽ കഴിഞ്ഞ തവണ പക്ഷേ എൻഡിഎയാണ് മുന്നിലെത്തിയത്. എൻഡിഎ കേന്ദ്രങ്ങളായ ചമ്പാരൻ മേഖലകളിലെ ബൂത്തുകളിലും നല്ല പോളിംഗ് രേഖപെടുത്തി. കഴിഞ്ഞ തവണ 122 ൽ 62 സീറ്റുകൾ നേടി എൻഡിഎ രണ്ടാംഘട്ടത്തിൽ മേൽക്കൈ നേടി. 49 സീറ്റാണ് മഹാസഖ്യത്തിന് കിട്ടിയത്.
Matrize IANS SURVEY
NDA 147 -167
IND 70 - 90
Peoples insight
NDA 133-148
IND- 87-102
CHANAKYA STRATEGIES
NDA 130 - 138
MAHA SAGHYAM 100-108
Dainik Bhaskar
NDA 145 -160
MAHA SAGHYAM- 73-91
JSP- 0
Oth 5 -10
JVC
NDA- 135-150
INDIA- 88-103
JSP- 0-1
OTH- 3-6
P MARQ
NDA- 142- 162
MAHA SAKHYAM -80- 98
JSP- 1-4
OTH - 0-3
ബിഹാറിൽ രണ്ടാംഘട്ട പോളിംഗ് അവസാനിച്ചു. 5 മണി വരെ 67.14% പോളിംഗ് ആണ് രേഖപ്പെടുത്തിയത്. ആദ്യഘട്ട പോളിംഗിനെ മറികടന്ന് ബിഹാറിൽ രണ്ടാംഘട്ട പോളിംഗ് ശതമാനം റെക്കോർഡ് പിന്നിട്ടിരിക്കുകയാണ്. 64.66% ആണ് ഒന്നാംഘട്ടത്തിൽ രേഖപ്പെടുത്തിയത്. 20 ജില്ലകളിലെ 122 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടം പോളിംഗ് നടന്നത്. 45,339 പോളിംഗ് സ്റ്റേഷനുകളാണ് ക്രമീകരിച്ചത്. 1302 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. രാവിലെ ഏഴുമണിക്ക് വോട്ടെടുപ്പ് ആരംഭിച്ചപ്പോൾ തന്നെ ബൂത്തുകളിൽ വോട്ടര്‍മാരുടെ നീണ്ട നിരയായിരുന്നു. ഉച്ചയോടെ 60.40 % പോളിംഗ് രേഖപ്പെടുത്തിയിരുന്നു. വൈകുന്നേരം അഞ്ചുമണിയോടെ പോളിംഗ് 67.14ശതമാനത്തിലേക്ക് കടക്കുകയായിരുന്നു. ദില്ലി സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ പോളിംഗ് ബൂത്തുകളുടെ സുരക്ഷ കൂട്ടിയിരുന്നു. ആദ്യഘട്ടത്തിൽ 64.66 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു.