തന്നെ നീക്കാനുള്ള പ്രതിപക്ഷത്തിന്‍റെ അവിശ്വാസ നോട്ടീസിന്‍റെ പശ്ചാത്തലത്തിൽ ലോക്സഭ സ്പീക്കർ ഓം ബിർള ഇന്ന് സഭയിൽ നിന്ന് വിട്ടു നിൽക്കും. പ്രമേയത്തിൻമേലുള്ള തീരുമാനം വരുന്നത് വരെ സ്പീക്കർ സഭയിലെത്തില്ലെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.

ദില്ലി: തന്നെ നീക്കാനുള്ള പ്രതിപക്ഷത്തിന്‍റെ അവിശ്വാസ നോട്ടീസിന്‍റെ പശ്ചാത്തലത്തിൽ ലോക്സഭ സ്പീക്കർ ഓം ബിർള ഇന്ന് സഭയിൽ നിന്ന് വിട്ടു നിൽക്കും. പ്രമേയത്തിൻമേലുള്ള തീരുമാനം വരുന്നത് വരെ സ്പീക്കർ സഭയിലെത്തില്ലെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യ ഘട്ടം വെള്ളിയാഴ്ചയാണ് അവസാനിക്കുന്നത്. ബജറ്റ് ചർച്ച ഇന്നും ലോക്സഭയിൽ തുടരും. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് സംസാരിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ധനമന്ത്രി ഇന്ന് ചർച്ചയ്ക്ക് മറുപടി നൽകും. അതേസമയം, ലോക്സഭ സ്പീക്കറെ നീക്കാനുള്ള നോട്ടീസിൽ സെക്രട്ടറി ജനറൽ നിയമോപദേശം തേടും. നോട്ടീസ് ചട്ടപ്രകാരമാണോ എന്ന് പരിശോധിക്കും. ഉചിതമായ തീരുമാനം സെക്രട്ടറി ജനറൽ കൈക്കൊള്ളാൻ സ്പീക്കർ നിർദ്ദേശിച്ചു. സഭയിലേക്ക് വരില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് സ്പീക്കര്‍. നോട്ടീസ് മാർച്ച് ഒമ്പതിന് സഭയിൽ ചർച്ചയ്ക്കെടുക്കാനാണ് സാധ്യത. 

ഇതിനിടെ, ജനറൽ എം എം നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം ചോർന്ന സംഭവത്തിൽ കൂടുതൽ പരിശോധനയുമായി ദില്ലി പൊലീസ് മുന്നോട്ടുപോവുകയാണ്. പുസ്തകപ്രസാധകരുടെ മൊഴി ദില്ലി പോലീസ് സെപ്ഷ്യൽ സെൽ രേഖപ്പെടുത്തും. ചോർച്ചയുമായി ബന്ധപ്പെട്ട് വിവിധ സാമൂഹിക മാധ്യമങ്ങളിൽ നിന്ന് വിവരശേഖരണത്തിന് നടപടികൾ തുടങ്ങി.അതേസമയം വിഷയത്തിൽ രാഷ്ട്രീയ വിവാദം തുടരുകയാണ്. രാഹുൽഗാന്ധിക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ രംഗത്തെത്തി. സത്യം പുറത്തുവരുന്നത് തടയാനാണ് സർക്കാർ ശ്രമം എന്ന് കോൺഗ്രസ് തിരിച്ചടിച്ചു.