
പാട്ന: സംസ്ഥാനത്ത് നടപ്പാക്കിയ ജാതി സെൻസസിന്റെ കണക്കുകൾ പ്രസിദ്ധീകരിച്ച് ബീഹാർ സർക്കാർ. പുതിയ സെൻസസ് പ്രകാരം ബീഹാറിൽ പിന്നോക്ക വിഭാഗത്തിൽ 27.13 ശതമാനവും അതിപിന്നോക്ക വിഭാഗത്തിൽ 36.01 ശതമാനവും ജനങ്ങളുണ്ട്. എന്നാൽ മുന്നോക്ക വിഭാഗത്തിലാകട്ടെ 15.52 ശതമാനം പേർ മാത്രമാണുള്ളത്. ബീഹാറിൽ മുസ്ലിം വിഭാഗം 17.6 ശതമാനവുമുണ്ട്. ബീഹാറിലെ അഡീഷണൽ ചീഫ് സെക്രട്ടറിയാണ് കണക്കുകൾ പുറത്തുവിട്ടത്. 'ഇന്ത്യ' മുന്നണി ജാതി സെൻസസ് നടത്തണമെന്ന് ദേശീയ തലത്തിൽ ആവശ്യമുന്നയിക്കുമ്പോൾ ബീഹാറിൽ നിതീഷ് കുമാർ സർക്കാർ ജാതി സെൻസസ് പുറത്തുവിടുന്നത് പ്രസക്തമാവുകയാണ്. ജാതിസെൻസസ് രാജ്യത്തുടനീളം നടപ്പാക്കുന്നതിൻറെ തുടക്കമാണിതെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വ്യക്തമാക്കുകയും ചെയ്തു.
രാജ്യത്ത് അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടത്തുമെന്ന് കോൺഗ്രസും രാഹുൽ ഗാന്ധിയും ഓരോ തെരഞ്ഞെടുപ്പ് യോഗങ്ങളിലും ആവർത്തിച്ച് പ്രഖ്യാപിക്കുന്നുണ്ട്. രാജ്യത്ത് ജാതി സെൻസസ് നടത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ കത്തയച്ചതും 'ഇന്ത്യ' മുന്നണി ബിജെപിയെ പ്രധിരോധത്തിലാക്കാൻ ശ്രമിക്കുന്നതിന്റെ തെളിവാണ്. ജാതി സെൻസസ് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും നടപ്പാക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്ന് മല്ലികാർജ്ജുൻ ഖാർഗെയുടെ കത്തിലുണ്ട്.
പിന്നോക്ക വിഭാഗക്കാരുടെ ശാക്തീകരണത്തിനും സാമൂഹിക നീതി ഉറപ്പാക്കാനും സെൻസസ് അത്യാവശ്യമാണെന്നും സെൻസസ് നടത്തേണ്ടത് കേന്ദ്രസർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും 2021ൽ നടക്കേണ്ട പൊതു സെൻസസും അടിയന്തരമായി നടത്താൻ സർക്കാർ തയ്യാറാകണമെന്നും കത്തിൽ ഖാർഗെ ആവശ്യപ്പെടുന്നു.