
പറ്റ്ന: ബിഹാർ തെരഞ്ഞെടുപ്പിൽ നിതീഷ് കുമാർ പക്ഷം വീണ്ടും വിജയിക്കുമോ അല്ല തേജസ്വി യാദവിന്റെ നേതൃത്വത്തിൽ മഹാസഖ്യം അധികാരം പിടിക്കുമോയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. മഹാസഖ്യവും എൻഡിഎയും ഏറ്റുമുട്ടുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ അവസാനഘട്ട വോട്ടിംഗും പൂർത്തിയാതിന് പിന്നാലെ എക്സിറ്റ് പോളുകൾ പുറത്തുവന്നു.
മൂന്ന് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിൽ 55.25 ശതമാനം വോട്ട് രേഖപ്പെടുത്തിയതായാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ പ്രാഥമിക കണക്ക്. അന്തിമകണക്കിൽ മാറ്റം വന്നേക്കാം. എബിപി ന്യൂസ്, ടൈംസ് നൌ, റിപബ്ലിക് ടിവി എന്നിവയുടെ എക്സിറ്റ് പോളുകളാണ് പുറത്തുവന്നത്.
എബിപി ന്യൂസ് പുറത്തുവിട്ട എക്സിറ്റ് പോൾ ഫലങ്ങൾ പ്രകാരം എൻഡിഎക്ക് 104 മുതൽ 128 സീറ്റ് വരെ ലഭിക്കാമെന്ന് പറയുന്നു. മഹാസഖ്യത്തിന് 108 മുതൽ 131 വരെയാണ് പ്രവചനം. എൽജെപിക്ക് ഒന്ന് മുതൽ മൂന്ന് സീറ്റ് വരെ ലഭിക്കാമെന്നുമാണ് സർവേ പറയുന്നത്.
എൻഡിഎക്ക് 116 സീററും മഹാസഖ്യത്തിന് 120 എൽജെപക്ക് ഒന്നും മറ്റുള്ളവർ ആറും സീറ്റുകൾ നേടാമെന്നാണ് ടൈംസ് നൌ എക്സിറ്റ് പോൾ ഫലം.
എൻഡിഎക്ക് 91 മുതൽ 117 സീറ്റുകൾ വരെയും മഹാസഖ്യത്തിന് 118 മുതൽ 138 സീറ്റുവരെയും റിപ്പബ്ലിക് ടിവിയുടെ എക്സിറ്റ് പോൾ പറയുന്നു. എൽജെപിക്ക് അഞ്ച് മുതൽ എട്ടുവരെയുളം മറ്റുള്ളവർ മുന്നു മുതൽ ആറ് വരെയും സീറ്റുകളും നേടാമെന്നും ഈ സർവേയിൽ പറയുന്നു.
മഹാസഖ്യത്തിനൊപ്പം മത്സരിച്ച ഇടതുപക്ഷം ബിഹാറിൽ മികച്ച നേട്ടമുണ്ടാക്കുമെന്ന് എബിപി സർവേ ഫലത്തിൽ പറയുന്നു. മഹാസഖ്യത്തിൽ ആറ് മുതൽ 13 സീറ്റ് വരെ ഇടതുപക്ഷം വിജയിക്കും. ആർജെഡിക്ക് 81 മുതൽ 89 വരെയും കോൺഗ്രസിന് 21 മുതൽ 29 വരെ സീറ്റും ലഭിക്കുമെന്നുമാണ് പ്രവചനം.
മഹാദളിതുകളടക്കമുള്ള പിന്നാക്ക വിഭാഗങ്ങളും ന്യൂനപക്ഷങ്ങളും നിര്‍ണ്ണായക വോട്ട് ബാങ്കുകളാകുന്ന സീമാഞ്ചല്‍, മിഥിാലഞ്ചല്‍ അടക്കം 78 മണ്ഡലങ്ങളാണ് ഈ ഘട്ടത്തില്‍ വിധിയെഴുതിയത്. പത്തിനാണ് വോട്ടെണ്ണല്‍. ആദ്യഘട്ടം 55.69 ശതമാനവും രണ്ടാംഘട്ടം 55.70 ശതമാനം പോളിംഗും രേഖപ്പെടുത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam