ബിഹാർ തെരഞ്ഞെടുപ്പിൽ 55.25 ശതമാനം പോളിംഗ്, എക്സിറ്റ് പോളുകൾ ഉടനെ വരും

By Web TeamFirst Published Nov 7, 2020, 6:13 PM IST
Highlights

നവംബർ പത്തിനാണ് ബിഹാറിലെ വോട്ടെണ്ണൽ. 

പാറ്റ്ന: മഹാസഖ്യവും എൻഡിഎയും ഏറ്റുമുട്ടുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ അവസാനഘട്ട വോട്ടിംഗും പൂർത്തിയായി. മൂന്ന് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിൽ 55.25 ശതമാനം വോട്ടുകൾ രേഖപ്പെടുത്തിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ പ്രാഥമിക കണക്ക്. അന്തിമകണക്ക് വരുമ്പോൾ ചിത്രം മാറാൻ സാധ്യതയുണ്ട്. 

മഹാദളിതുകളടക്കമുള്ള പിന്നാക്ക വിഭാഗങ്ങളും ന്യൂനപക്ഷങ്ങളും നിര്‍ണ്ണായക വോട്ട് ബാങ്കുകളാകുന്ന സീമാഞ്ചല്‍, മിഥിാലഞ്ചല്‍ അടക്കം 78 മണ്ഡലങ്ങളാണ് ഈ ഘട്ടത്തില്‍ വിധിയെഴുതിയത്. പത്തിനാണ് വോട്ടെണ്ണല്‍. ആദ്യഘട്ടം 55.69 ശതമാനവും രണ്ടാംഘട്ടം 55.70 ശതമാനം പോളിംഗും രേഖപ്പെടുത്തിയിരുന്നു. ആറര മുതല്‍ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്ന് തുടങ്ങും.

പല മണ്ഡലങ്ങളിലും വൈകിയാണ് ഇന്ന് വോട്ടെടുപ്പ് തുടങ്ങിയത്. വോട്ടിംഗ് യന്ത്രത്തിലെ  തകരാറാര്‍ മൂലം പുരുണിയ മണ്ഡലത്തിലെ ഏഴ് ബൂത്തുകളില്‍ ഒന്നരമണിക്കൂറോളം വോട്ടിംഗ് തടസപ്പെട്ടു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ പ്രിസൈഡിംഗ് ഓഫീസര്‍ കുഴഞ്ഞ് വീണു മരിച്ച മുസഫര്‍പൂര്‍ കത്രയിലെ ബൂത്തിലും അരമണിക്കൂറോളം പോളിംഗ് നടപടികള്‍ സ്തംഭിച്ചു. 

എല്‍ജെഡി അധ്യക്ഷന്‍ ശരത് യാദവിന്‍റെ മകളും ബിഹാറിഗഞ്ചിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ സുഭാഷിണി യാദവ്, നിതീഷ് കുമാറിന്‍റെ വിശ്വസ്തനും മന്ത്രിയുമായ സുരേഷ് ശര്‍മ്മ തുടങ്ങിയവര്‍ രാവിലെ തന്നെ വോട്ട് ചെയ്തു. സിറ്റിഗ് എംപി  മരിച്ചതിനെ തുടര്‍ന്ന് വാത്മീകി നഗര‍് ലോക്സസഭ മണ്ഡലത്തിലെ ഉപതെരഞ്ഞടുപ്പും നടക്കുന്നുണ്ട്.  

എല്ലാവരും വോട്ട് ചെയ്യണമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ അഭ്യര്‍ത്ഥിച്ചപ്പള്‍  ബിഹാര്‍ ഭരിക്കാന്‍ ഇനി നിതീഷ് കുമാറിനാരോഗ്യമില്ലെന്ന് മഹാസഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വിയാദവ് പരിഹസിച്ചു. നവംബർ പത്തിനാണ് ബിഹാറിലെ വോട്ടെണ്ണൽ. 

click me!