ബിൽക്കിസ് ബാനു കൂട്ട ബലാൽസംഗ കേസ്: പ്രതികളെ മോചിപ്പിച്ച ഗുജറാത്ത് സർക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്

Published : Aug 25, 2022, 12:41 PM IST
ബിൽക്കിസ് ബാനു കൂട്ട ബലാൽസംഗ കേസ്: പ്രതികളെ മോചിപ്പിച്ച ഗുജറാത്ത് സർക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്

Synopsis

പ്രതികളെ വിട്ടയച്ചതിൽ വേണ്ടത്ര ആലോചനയുണ്ടായോ എന്ന് പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ജയിൽ മോചിതരായ പതിനൊന്ന് പ്രതികളെക്കൂടി കേസിൽ കക്ഷി ചേർക്കാനും കോടതി നിർദ്ദേശം നല്‍കി. 

ദില്ലി: ഗുജറാത്ത് കലാപത്തിനിടെയുള്ള ബിൽക്കിസ് ബാനു കൂട്ട ബലാത്സംഗ കേസിലെ പ്രതികളെ ജയിൽ മോചിതരാക്കിയതിനെതിരായ ഹർജികളിൽ ഗുുജറാത്ത് സർക്കാരിന് നോട്ടീസ് അയച്ച് സുപ്രീംകോടതി. പ്രതികളെ വിട്ടയച്ചതിൽ വേണ്ടത്ര ആലോചനയുണ്ടായോ എന്ന് പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പ്രതികളെ ജയിൽ മോചിതരാക്കിയതിൽ ചട്ടലംഘനം ഉണ്ടായെന്ന് പറയുന്നില്ലെന്ന് അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ പറഞ്ഞു. എന്നാൽ ക്രൂരകൃത്യം ചെയതവരെയാണ് വിട്ടയച്ചത് എന്ന കാര്യം പരിശോധിക്കണമെന്ന് ഹർജിക്കാർ വാദിച്ചു. ജയിൽ മോചിതരായ പതിനൊന്ന് പ്രതികളെക്കൂടി കേസിൽ കക്ഷി ചേർക്കാനും കോടതി നിർദ്ദേശം നല്‍കി. 

കഴിഞ്ഞ ആഴ്ചയാണ് ബിൽക്കീസ് ബാനു കൂട്ടബലാത്സംഗവും കൊലപാതകവും നടത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട 11 പേരെ ഗുജറാത്ത് സർക്കാർ മോചിപ്പിച്ചത്. ബിൽക്കീസ് ബാനുവിനെ കൂട്ടബലാത്സം​ഗം ചെയ്തതും കുടുംബത്തിലെ ഏഴ് പേരെ കൊലപ്പെടുത്തുകയും ചെയ്ത കേസുകളിലാണ് പ്രതികൾ ശിക്ഷയനുഭവിച്ചിരുന്നത്. 2008ൽ മുംബൈ സിബിഐ കോടതിയാണ് കേസിലെ പ്രതികളായ 11 പേർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ജയിലിൽ 15 വർഷം പൂർത്തിയായെന്നും വിട്ടയയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രതികളിലൊരാൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വിഷയത്തിൽ തീരുമാനമെടുക്കാൻ സുപ്രീം കോടതി ഗുജറാത്ത് സർക്കാരിന് നിർദേശം നൽകി. തുടർന്നാണ് ഇവരെ വിട്ടയയ്ക്കാൻ സർക്കാർ തീരുമാനിച്ചത്. 

സുപ്രീംകോടതി നിർദേശത്തെ തുടർന്ന് വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ പഞ്ച്മഹൽ കലക്ടർ സുജൽ മയാത്ര അധ്യക്ഷനായ സമിതിയെ ​ഗുജറാത്ത് സർക്കാർ നി‌‌‌യോ​ഗിച്ചു. കേസിൽ 15 വർഷം ശിക്ഷ പൂർത്തിയാക്കിയതിനാൽ എല്ലാവരെയും വിട്ടയയ്ക്കാമെന്ന് സമിതി സർക്കാരിന് നിർദേശം നൽകുക‌യായിരുന്നു. ഇതോടെയാണ് ഗോധ്ര സബ് ജയിലിൽ നിന്നും ഇവർ മോചിതരായത്.

2002 മാർച്ചിൽ ഗോധ്ര സംഭവത്തിന് ശേഷമുണ്ടായ കലാപത്തിനിടെയാണ് അ‍ഞ്ച് മാസം ഗർഭിണിയായിരുന്ന ബിൽക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബത്തിലെ 7 പേരെ കൊലപ്പെടുത്തുകയും ചെയ്തത്. കുടുംബത്തിലെ ആറു പേർ ഓടി രക്ഷപ്പെട്ടു. വിവാദമായ സംഭവത്തിൽ രണ്ട് വർഷത്തിന് ശേഷം, 2004ലാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. അഹമ്മദാബാദിലാണ് വിചാരണ ആരംഭിച്ചത്. സാക്ഷികളെ ഉപദ്രവിക്കാനും  സിബിഐ ശേഖരിച്ച തെളിവുകൾ അട്ടിമറിക്കപ്പെടുമെന്നും ബിൽക്കിസ് ബാനു ആശങ്ക പ്രകടിപ്പിച്ചതിനെത്തുടർന്ന് 2004 ഓഗസ്റ്റിൽ സുപ്രീം കോടതി കേസ് മുംബൈയിലേക്ക് മാറ്റി. 2008 ജനുവരി 21-ന് പ്രത്യേക സിബിഐ കോടതി പതിനൊന്ന് പ്രതികൾക്ക് ജീവപര്യന്തം തടവ് വിധിച്ചു.

ഗർഭിണിയായ സ്ത്രീയെ ബലാത്സംഗം ചെയ്യാൻ ഗൂഢാലോചന, കൊലപാതകം, നിയമവിരുദ്ധമായി സംഘം ചേരൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം ഇവരെ ശിക്ഷിച്ചത്. ബിൽക്കീസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരവും സർക്കാർ ജോലിയും വീടും നൽകാൻ സുപ്രീംകോടതി സംസ്ഥാന സർക്കാരിന് നിർദേശവും നൽകിയിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാജ്യത്ത് എൽപിജി നിയന്ത്രണം? വാതക ലഭ്യത ഉറപ്പു വരുത്താൻ മൂന്നംഗ സമിതി, ഗാർഹിക സിലിണ്ടർ പൂഴ്ത്തി വെക്കാൻ സമ്മതിക്കില്ല
ലക്ഷദ്വീപിലെ വാഹന നിയന്ത്രണം തത്കാലമില്ലെന്ന് ഭരണകൂടം; ഹർജികൾ രണ്ടാഴ്ചയ്ക്ക് ശേഷം കോടതി പരിഗണിക്കും