
മുംബൈ: പീഡനക്കേസിൽ അറസ്റ്റ് ഒഴിവാക്കാൻ ബിനോയ് കോടിയേരി സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയിൽ ഉത്തരവ് ഇന്ന്. പരാതിക്കാരിയുടെ മൊഴിയിൽ വൈരുധ്യമുണ്ടെന്നും ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടലാണ് ലക്ഷ്യമെന്നും പ്രതിഭാഗം വാദിച്ചു. വിവാഹ വാഗ്ദാനം നടത്തി പ്രതി ബലാത്സംഗം നടത്തിയെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.
ജൂൺ 13നാണ് ബിനോയ് കോടിയേരിക്കെതിരെ ബിഹാർ സ്വദേശി മുംബൈ ഓഷിവാര സ്റ്റേഷനിൽ പീഡന പരാതി നൽകിയത്. കസ്റ്റഡിയിലെടുക്കാൻ മുംബൈ പൊലീസ് കേരളത്തിലെത്തിയപ്പോഴേക്കും ബിനോയ് ഒളിവിൽ പോയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഡൻഡോഷി സെഷൻസ് കോടതിയിൽ ബിനോയ് ജാമ്യ ഹർജി നൽകിയത്.
ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടാനാണ് പരാതി നൽകിയതെന്ന് വാദിച്ച ബിനോയിയുടെ അഭിഭാഷകൻ പരാതിക്കാരിയുടെ മൊഴിയിലെ വൈരുധ്യം ചൂണ്ടിക്കാണിച്ചു. അഞ്ച് കോടി ആവശ്യപ്പെട്ട് അയച്ച വക്കീൽ നോട്ടീസിൽ ബിനോയ് തന്നെ കല്യാണം കഴിച്ചതാണെന്ന് യുവതി പറയുന്നു. എന്നാൽ, പൊലീസിൽ നൽകിയ പരാതിയിൽ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണുള്ളത്. 2010 ജൂലൈ 22ന് ജനിച്ച ആൺകുട്ടിയുടെ അച്ഛൻ ബിനോയ് ആണെന്നും പരാതിയിൽ പറയുന്നു.
ഇരുവരും വിവാഹം ചെയ്തതായുള്ള സത്യവാങ്മൂലം 2015 ജനുവരി 28ന് മുംബൈ നോട്ടറിക്ക് മുമ്പാകെ രേഖപ്പെടുത്തിയെന്നും യുവതി പറയുന്നു. ഈ സമയത്ത് ബിനോയ് ദുബായിലാണെന്ന് തെളിയിക്കുന്ന പാസ്പോർട്ട് രേഖ പ്രതിഭാഗം കോടതിക്ക് കൈമാറി. അതേ സമയം വിവാഹ വാഗ്ദാനം നൽകിയുള്ള ലൈംഗിക ചൂഷണം ബലാത്സംഗക്കുറ്റമാണെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. ബിനോയിയും യുവതിയും ഒന്നിച്ച് താമസിച്ചതിന്‍റെ രേഖകൾ പൊലീസ് കോടതിയിൽ നൽകി.
ബിനോയിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം. ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിൾ ശേഖരിക്കണം. ബിനോയ്‍ക്കെതിരെയുള്ളത് ഗുരുതര കുറ്റമായതിനാൽ ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഉച്ചയ്ക്ക് മൂന്ന് മണിക്കാകും അഡീഷണൽ സെഷൻസ് ജഡ്ജ് എം എച്ച് ഷെയ്ക്ക് ഉത്തരവ് നൽകുക. അതേസമയം ഒളിവിലുള്ള ബിനോയ്‍ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസിറക്കി. ബിനോയ് ഇതിനകം തന്നെ രാജ്യം വിട്ടിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam