ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യില്ലെന്ന് അറിയാമായിരുന്നു എന്നും നേതാക്കൾ വ്യക്തമാക്കി. എങ്കിലും അറസ്റ്റുമായി മുന്നോട്ട് പോകാൻ നിർദേശിച്ചു.

ചെന്നൈ: അധിക്ഷേപ പരമാർശത്തിൽ ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന്റെ അറസ്റ്റ് മുഖ്യമന്ത്രി വിജയ്‍യുടെ നേരിട്ടുള്ള നിർദേശപ്രകാരം എന്ന് ടിവികെ വൃത്തങ്ങൾ. അതിരുവിട്ട പരാമർശങ്ങൾ ഇനിയും അനുവദിക്കില്ലെന്ന് വിജയ് നിലപാട് സ്വീകരിച്ചു. ഉദയനിധിയെ അറസ്റ്റ് ചെയുന്നത് സന്ദേശമാകുമെന്നും അദ്ദേഹം പറഞ്ഞു. ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യില്ലെന്ന് അറിയാമായിരുന്നു എന്നും നേതാക്കൾ വ്യക്തമാക്കി. എങ്കിലും അറസ്റ്റുമായി മുന്നോട്ട് പോകാൻ നിർദേശിച്ചു. രാവിലെ എട്ടിനു മുൻപ് അറസ്റ്റ് ചെയാൻ ആയിരുന്നു നിർദേശമെന്നും പറയുന്നു.

കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് തഞ്ചാവൂരിൽ നടത്തിയ പ്രതിഷേധത്തിനിടെ നടത്തിയ വിവാദ പരാമർശത്തിൽ പ്രതിപക്ഷ നേതാവും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിനെ തഞ്ചാവൂർ പോലീസ് ചോദ്യം ചെയ്യലിന് ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. തഞ്ചാവൂർ സെംഗിപ്പട്ടി പോലീസ് സ്റ്റേഷനിലെ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അദ്ദേഹത്തെ മോചിപ്പിച്ചത്. ചെന്നൈ നീലാങ്കരയിലെ വസതിയിൽ നിന്ന് ചൊവ്വാഴ്ച രാവിലെ തഞ്ചാവൂർ പോലീസ് കസ്റ്റഡിയിലെടുത്ത ഉദയനിധിയെ തഞ്ചാവൂർ ജില്ലയിലെ സെംഗിപ്പട്ടി പോലീസ് സ്റ്റേഷനിൽ എത്തിച്ചാണ് ചോദ്യം ചെയ്തത്. ഉദയനിധിയെ റിമാൻഡ് ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും ചോദ്യം ചെയ്യലിന് ശേഷം ഇന്ന് തന്നെ സ്റ്റേഷൻ ജാമ്യത്തിൽ വിടുമെന്നും തമിഴ്‌നാട് അഡ്വക്കേറ്റ് ജനറൽ സമർപ്പിച്ച ഉറപ്പ് പരിഗണിച്ച്, ചോദ്യം ചെയ്യൽ പൂർത്തിയാക്കി അദ്ദേഹത്തെ വിട്ടയക്കാൻ മദ്രാസ് ഹൈക്കോടതി നിർദ്ദേശിക്കുകയായിരുന്നു.