
ദില്ലി: ആം ആദ്മി സര്‍ക്കാരും ബിജെപിയും തമ്മിലുള്ള വാക്പോര് കടുക്കുന്നു.ദില്ലിയിലെ അഴിമതിയുടെ ട്വിൻ ടവർ ആണ് മദ്യനയവും വിദ്യാഭ്യാസ വകുപ്പിലെ അഴിമതിയുമെന്ന് ബിജെപി വക്താവ് ഷെഹസാദ് പുനാവാല കുറ്റപ്പെടുത്തി.ബിജെപിയുടെ ചോദ്യങ്ങൾക്ക് ഇപ്പോഴും കെജ്‌രിവാളിന് മറുപടി ഇല്ലെന്നും അദ്ദേഹം ആരോപിച്ചു. അതേ സമയം ദില്ലി ഉപമുഖ്യമന്ത്രി മനീസ് സിസോദിയയുടെ ബാങ്ക് ലോക്കര്‍ ഇന്ന് സിബിഐ പരിശോധിക്കും. മദ്യനയത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ ഭാഗമായാണിത്.14 മണിക്കൂർ വീട്ടിൽ റെയ്ഡ് നടത്തിയിട്ടും ഒന്നും കിട്ടാത്ത സിബിഐക്ക് ലോക്കറിൽ നിന്നും ഒന്നും കിട്ടില്ലെന്ന് സിസോദിയ പറഞ്ഞു. അന്വേഷണ സംഘത്തിന് സ്വാഗതം, താനും കുടുംബവും അന്വേഷണത്തോട് സഹകരിക്കും എന്നും ദില്ലി ഉപമുഖ്യമന്ത്രി പറഞ്ഞു.പഞ്ചാബ് നാഷനൽ ബാങ്കിൻ്റെ ഗാസിയാബാദ് ശാഖയിലെ ലോക്കറാണ് സിസോദിയയുടെയും ഭാര്യയുടെയും സാന്നിധ്യത്തിൽ പരിശോധിക്കുന്നത്.
ദില്ലിയിലെ ഓപ്പറേഷന്‍ താമര കെജ്രിവാളിന്‍റെ നാടകമോ ? മുറുകുന്ന ബിജെപി - ആപ് പോര്
മനീഷ് സിസോദിയക്ക് കുരുക്ക് മുറുകുന്നു; സിബിഐയ്ക്ക് പിന്നാലെ കേസെടുത്ത് ഇഡിയും.
ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് കുരുക്ക് മുറുകുന്നു. മദ്യനയവുമായി ബന്ധപ്പെട്ട സിബിഐ കേസിന് പിന്നാലെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും മനീഷ് സിസോദിയക്കെതിരെ കേസെടുത്തു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നടപടി. സിബിഐ കേസിലെ മറ്റ് പ്രതികളെ ഇഡിയും കേസില്‍ പ്രതി ചേർത്തിട്ടുണ്ടെന്നാണ് സൂചന. പുതിയ മദ്യനയത്തിന്‍റെ ഭാഗമായി ലൈസൻസ് കിട്ടാൻ സിസോദിയയുടെ അടുപ്പക്കാർ മദ്യ വ്യാപാരികളിൽ നിന്നും കോടികൾ കോഴ വാങ്ങി എന്നാണ് സിബിഐ കേസ്.
2021 നവംബറിൽ നടപ്പിലാക്കിയ മദ്യ നയമാണ് കേസിനാധാരം. സിസോദിയയുടെ അടുത്ത കൂട്ടാളികളായ അമിത് അറോറ, ദിനേഷ് അറോറ, അർജുൻ പാണ്ഡെ എന്നിവർ മദ്യ ലൈസൻസികളിൽ നിന്ന് കമ്മീഷൻ വാങ്ങി സർക്കാർ ഉദ്യോഗസ്ഥർക്ക് എത്തിച്ചെന്നും സിബിഐ ആരോപിക്കുന്നുണ്ട്. മനീഷ് സിസോദിയ ഉൾപ്പെടെ പതിനഞ്ച് പേർക്കതിരെയാണ് സിബിഐ കേസെടുത്തത്. ദില്ലി ഏക്സൈസ് വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരും പ്രതികളാണ്. മുംബൈ മലയാളിയും വ്യവസായിയുമായ വിജയ് നായരാണ് കേസിലെ അഞ്ചാം പ്രതി. തെലങ്കാനയിൽ സ്ഥിരതാമസമാക്കിയ അരുൺ രാമചന്ദ്രപിള്ള പതിനാലാം പ്രതിയാണ്. പുതിയ മദ്യനയത്തിന് പിന്നിൽ വിജയ് നായർ ഉൾപ്പെടെയുള്ള നാല് വ്യവസായികളുടെ ഇടപെടലുണ്ടെന്നാണ് സിബിഐ ആരോപിക്കുന്നത്. പല കമ്പനികൾക്കും ലൈസൻസ് കിട്ടാൻ അരുൺ ഇടനില നിന്നെന്നും നാല് കോടി രൂപയോളം ഇടനില നിന്നവർക്ക് കിട്ടിയെന്നും സിബിഐ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam