ബിജെപിയെ പാഠ്യവിഷയമാക്കി ഇന്തോനേഷ്യയിലെ ഇസ്ലാമിക് സർവ്വകലാശാല

By Web TeamFirst Published Feb 24, 2020, 1:05 PM IST
Highlights

ശന്തനു ഗുപ്ത രചിച്ച "ഭാരതീയ ജനതാ പാർട്ടി- പാസ്റ്റ്, പ്രസന്‍റ്, ഫ്യൂച്ചർ, സ്റ്റോറി ഓഫ് വേൾഡ്സ് ലാർജസ്റ്റ് പൊളിറ്റിക്കൽ പാർട്ടി" എന്ന പുസ്തകമാണ് ഇസ്ലാമിക് സർവകലാശാലയിലെ ഇന്‍റർനാഷണൽ റിലേഷൻസ് വിഭാഗത്തിൽ സൗത്ത് ഏഷ്യൻ സ്റ്റഡീസ് വിഷയത്തിലെ പാഠ്യവിഷയമായി മാറുന്നത്. 

ജക്കാർത്ത: ഇന്തോനേഷ്യയിലെ ഇസ്ലാമിക് സർവ്വകലാശാലയിൽ പാഠ്യവിഷയമായി ഇന്ത്യൻ ഭരണകക്ഷിയായ ബിജെപിയുടെ ചരിത്രവും വർത്തമാനവും പ്രതിപാദിക്കുന്ന പുസ്തകം. ശന്തനു ഗുപ്ത രചിച്ച "ഭാരതീയ ജനതാ പാർട്ടി- പാസ്റ്റ്, പ്രസന്‍റ്, ഫ്യൂച്ചർ, സ്റ്റോറി ഓഫ് വേൾഡ്സ് ലാർജസ്റ്റ് പൊളിറ്റിക്കൽ പാർട്ടി" എന്ന പുസ്തകമാണ് ഇസ്ലാമിക് സർവകലാശാലയിലെ ഇന്‍റർനാഷണൽ റിലേഷൻസ് വിഭാഗത്തിൽ സൗത്ത് ഏഷ്യൻ സ്റ്റഡീസ് വിഷയത്തിലെ പാഠ്യവിഷയമായി മാറുന്നത്. ബിരുദ വിദ്യാർഥികളുടെ സിലബസിലാണ് ബിജെപി ഇടം പിടിച്ചിരിക്കുന്നതെന്ന് ദ് ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.

ഇന്ത്യ ഫൗണ്ടേഷൻ സംഘടിപ്പിച്ച കൌടില്യ ഫെലോഷിപ്പ് പരിപാടിയുടെ ഭാഗമായി അടുത്തിടെ നടത്തിയ ഇന്ത്യൻ സന്ദർശനത്തിലാണ് പുസ്തകത്തെക്കുറിച്ച് മനസിലാക്കിയതെന്ന് ഇന്‍റർനാഷണൽ റിലേഷൻസ് വിഭാഗം ഫാക്കൽറ്റി അംഗം ഹഡ്‌സ വ്യക്തമാക്കി. ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പിൽ തുടർച്ചയായ രണ്ട് വിജയങ്ങൾ നേടിയ രാഷ്ട്രീയപാർട്ടി അക്കാദമിക് വിദഗ്ധരിൽ താൽപര്യം ജനിപ്പിക്കുന്നതാണെന്നായിരുന്നു ഇന്‍റർനാഷണൽ റിലേഷൻസ് വിഭാഗത്തിലെ ഫാക്കൽറ്റി അംഗത്തിന്റെ അഭിപ്രായം.

ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നതായും അതിനാൽ ഇന്ത്യയിലെ ഭരണകക്ഷിയായ ബിജെപിയെ മനസിലാക്കേണ്ടത് പ്രധാനമാണെന്നും ഹഡ്സെ കൂട്ടിച്ചേർത്തു. അതേസമയം തന്‍റെ പുസ്തകം ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടതിന്‍റെ സന്തോഷത്തിലാണ് പുസ്തകത്തിന്റെ രചയിതാവായ ശാന്തനു ഗുപ്ത. ഏതൊരു എഴുത്തുകാരനും വളരെയധികം തൃപ്തി നൽകുന്നതാണ് ഇന്തോനേഷ്യയിലെ ഇസ്ലാമിക സർവകലാശാലയുടെ തീരുമാനമെന്ന് ഗുപ്ത പറഞ്ഞു.

ഇന്ത്യ കണ്ട ദേശീയ പ്രസ്ഥാനങ്ങളുടെ ഏറ്റവും പുതിയ രാഷ്ട്രീയ പ്രകടനമായാണ് പുസ്തകത്തിൽ ഭാരതീയ ജനതാ പാർട്ടിയെ വിശേഷിപ്പിച്ചത്. ബിജെപിയുടെ ചരിത്രത്തെക്കുറിച്ചാണ് പുസ്തകത്തിൽ വിശദീകരിക്കുന്നത്.  യോഗി ആദിത്യനാഥിന്റെ ജീവചരിത്രവും ഇന്ത്യയിലെ ഫുട്ബോളിനെക്കുറിച്ചുള്ള പുസ്തകവും ഉൾപ്പെടെ അഞ്ച് പുസ്തകങ്ങളും ഗുപ്ത രചിച്ചിട്ടുണ്ട്.
 

click me!