
ശ്രീനഗര്‍: പതിനാല് മാസങ്ങള്‍ക്ക് ശേഷം കരുതല്‍ തടങ്കലില്‍ നിന്ന് മോചിതയായ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിക്കെതിരെ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ബിജെപി. മോചിതയായ ശേഷം മെഹ്ബൂബ നടത്തിയ ആദ്യ വാര്‍ത്താസമ്മേളനത്തിനിടെ അവര്‍ നടത്തിയ പതാക പരാമര്‍ശമാണ് ബിജെപിയെ ചൊടിപ്പിച്ചത്. ജമ്മു കശ്മീരിന്റെ സംസ്ഥാന പതാക തിരിച്ചുകൊണ്ടുവന്നാല്‍ മാത്രമേ ദേശീയ പതാക ഉയര്‍ത്തുകയുളളൂ എന്നായിരുന്നു മെഹ്ബൂബയുടെ പ്രസ്താവന.
മെഹ്ബൂബയുടെ രാജ്യദ്രോഹ പരാമര്‍ശങ്ങള്‍ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ പരിശോധിക്കണമെന്നും മെഹ്ബൂബയെ രാജ്യദ്രോഹ പ്രവര്‍ത്തനത്തിന് ജയിലിലടയ്ക്കണമെന്നും ജമ്മു കശ്മീര്‍ ബിജെപി അധ്യക്ഷന്‍ രവീന്ദ്ര റെയ്‌ന പറഞ്ഞു.
''ഞങ്ങളുടെ പതാകയ്ക്കും രാജ്യത്തിനും മാതൃഭൂമിക്കും വേണ്ടി ഓരോ തുള്ളി രക്തവും ഞങ്ങള്‍ നല്‍കും. ജമ്മു കശ്മീര്‍ നമ്മുടെ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണ്. അതിനാല്‍ ഒറ്റ പതാക മാത്രമേ ഉയര്‍ത്താനാകൂ. അത് ദേശീയ പതാകയാണ്. '' - രവീന്ദ്ര റെയ്‌ന പറഞ്ഞു.
സംസ്ഥാന പതാകയും ദേശീയ പതാകയും ഉള്ളതുകൊണ്ടാണ് ഇവിടെ ദേശീയ പതാകയും ഉള്ളതെന്നും സംസ്ഥാന പതാക ഉള്ളതുകൊണ്ടാണ് ജമ്മു കശ്മീര്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതെന്നും ബിജെപിയെ ചൊടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ മെഹ്ബൂബ പറഞ്ഞിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam