
ഹൈദരാബാദ്: പള്ളിയ്ക്ക് സമീപം അമ്പ് തൊടുത്തു വിടുന്നത് ആംഗ്യം കാണിച്ച തെലങ്കാനയിലെ ബിജെപി ലോക്‌സഭാ സ്ഥാനാർത്ഥി വിവാദത്തിൽ. തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു സ്ഥാനാർത്ഥിയായ മാധവി ലത വിവാദ ആംഗ്യം കാണിച്ചത്. പള്ളിക്കു നേരെ അമ്പെയ്യുന്നതായിരുന്നു ആംഗ്യം. എന്നാൽ ഇതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പരന്നതോടെ മാധവി ലതക്കെതിരെ വിമർശനം കടുത്തു. എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയും വിമർശനവുമായി രംഗത്തെത്തി. അതിനിടെ, വിഷയത്തിൽ ഖേദം പ്രകടിപ്പിച്ച് സ്ഥാനാർത്ഥിയും രംഗത്തെത്തിയിട്ടുണ്ട്.
റാലിക്കിടെ സാങ്കൽപ്പികമായി അമ്പ് വരയ്ക്കുകയും എറിയുകയും ചെയ്യുന്നതായായിരുന്നു സ്ഥാനാർത്ഥിയുടെ ആംഗ്യം. 10 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പിൽ, കാവി വസ്ത്രവും കഴുത്തിൽ മഞ്ഞ പൂക്കളുള്ള മാലയും ധരിച്ച സ്ഥാനാർത്ഥിയെ കാണാം. ഇവർ പിറകിൽ നിന്ന് അമ്പെടുക്കുന്നതും പിന്നീട് ഒരു ദിശയിലേക്ക് തൊടുത്തുവിടുന്നതുമാണ് ആംഗ്യം കാണിക്കുന്നത്. സാങ്കൽപ്പികമായി പള്ളിക്കു നേരെ ആയുധം തൊടുത്തുവിടുന്ന സമയത്ത് ഉച്ചത്തിലുള്ള സംഗീതവും കേൾക്കാൻ കഴിയുന്നുണ്ട്. വീഡിയോയിൽ പള്ളിയുടെ ചിത്രവും കാണിക്കുന്നുണ്ട്. ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ പ്രചരിക്കുകയായിരുന്നു. ഇതിനെതിരെ അസദുദ്ദീൻ ഒവൈസി രംഗത്തെത്തി. വീഡിയോ അശ്ലീലവും പ്രകോപനപരവുമാണെന്ന് അസെദുദ്ദീൻ ഉവൈസി പ്രതികരിച്ചു.
സംഭവം വിവാദമായതോടെ മാപ്പപേക്ഷയുമായി മാധവി ലത രംഗത്തെത്തി. ആരുടേയെങ്കിലും വികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന് അവർ പറഞ്ഞു. "നെഗറ്റിവിറ്റി സൃഷ്ടിക്കാൻ എൻ്റെ ഒരു വീഡിയോ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അത് അപൂർണ്ണമായ വീഡിയോയാണെന്ന് ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ഇത് ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു..."-സാമൂഹ്യ മാധ്യമമായ എക്സിൽ അവർ കുറിച്ചു. ഞങ്ങൾ ഹിന്ദു-മുസ്ലിം സഹോദരങ്ങളുമായി നന്നായി പ്രവർത്തിക്കുന്നതിനാൽ അതിനെതിരെയുള്ള ഗൂഢാലോചനയാണ് ഇതെന്ന് വാർത്താ ഏജൻസിയായ പിടിഐയോട് മാധവി ലത പ്രതികരിച്ചു. ആ വീഡിയോയിൽ പള്ളി എവിടെ നിന്നാണ് വന്നതെന്നും അവർ ചോദിച്ചു.
"ഇന്നലെ, രാമനവമി ദിനത്തിൽ, ഞാൻ ആകാശത്തേക്ക് ഒരു സാങ്കൽപ്പികമായി അമ്പ് തൊടുത്തു വിടുന്നതായി ആംഗ്യം കാണിച്ചു. ഒരു കെട്ടിടത്തിലേക്കാണ് അമ്പെറിഞ്ഞത്. അതിൽ മസ്ജിദ് എവിടെ നിന്ന് വന്നു?". ഇവിടെ എഐഎംഐഎം വിദ്വേഷ പ്രസംഗങ്ങൾ നടത്തുകയും ജനങ്ങളുടെ ശ്രദ്ധ തിരിക്കുകയും ചെയ്യുകയാണ്. യുവാക്കളെ ഇളക്കിവിടുന്നതിൽ അവർ വിദഗ്ദരായി മാറിയിരിക്കുന്നു. ഇതൊരു ഗൂഢാലോചനയാണെന്നും മാധവി ലത പ്രതികരിച്ചു.
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam