
ബെംഗളൂരു: നാല് മാസമായി ഒരു മഴ പോലും ലഭിക്കാത്ത ബംഗളൂരുവിന് ആശ്വാസമായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്‍റെ മഴ പ്രവചനം. കർണാടകയിലെ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ച മുതൽ ചൊവ്വാഴ്ച വരെ (ഏപ്രിൽ 19 - 23) മഴ പെയ്യുമെന്നാണ് ഐഎംഡിയുടെ അറിയിപ്പ്. കൊടുംചൂടിന് ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് ബംഗളൂരു നിവാസികൾ.
ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ, ബെലഗാവി, ധാർവാഡ്, ഗഡഗ്, ഹാവേരി, ബെംഗളൂരു റൂറൽ, ബെംഗളൂരു അർബൻ, ചാമരാജനഗർ, ചിക്കബെല്ലാപൂർ, ചിക്കമംഗളൂരു, ചിത്രദുർഗ, ദാവണഗരെ, ഹാസൻ, കുടക്, കോലാർ, മാണ്ഡ്യ, മൈസൂർ, രാമനഗര, ശിവമോഗ് തുമകുരു, വിജയനഗര, ബിദർ, കലബുറഗി, റായ്ച്ചൂർ, വിജയപുര, യാദ്ഗിർ, ബല്ലാരി ജില്ലകളിലാണ് മഴ സാധ്യതയുള്ളത്. ചിക്കമംഗളൂരു, ഹാസൻ, കുടക്, ശിവമോഗ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വെള്ളിയാഴ്ച കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും ഐഎംഡി അറിയിച്ചു.
ഏപ്രിൽ 21 വരെ കർണാടകയിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയ്ക്കൊപ്പം ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാവാൻ സാധ്യതയുണ്ട്. കാറ്റിന്‍റെ വേഗത മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെയാകാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ബംഗളൂരു നഗരത്തിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ വൈകുന്നേരമോ രാത്രിയോ മഴ സാധ്യതയുണ്ടെന്നാണ് പ്രവചനം. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കൂടിയ താപനില 37 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 23 ഡിഗ്രി സെൽഷ്യസും ആയിരിക്കും.
ഏറ്റവുമൊടുവിലായി ബംഗളൂരുവിൽ മഴ പെയ്തത് കഴിഞ്ഞ വർഷം നവംബർ 21നായിരുന്നു. ഇതിന് പിന്നാലെ ജനുവരി 11ഓടെ മഴയെത്തുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നുവെങ്കിലും മഴ കനിഞ്ഞില്ല. ഒറ്റപ്പെട്ട മഴ പോലുമില്ലാതെ തുടർച്ചയായ 150ഓളം ദിവസങ്ങളാണ് ബെംഗളുരുവിൽ കടന്ന് പോയത്. ഇതോടൊപ്പം ജലക്ഷാമവും രൂക്ഷമായി. കഴിഞ്ഞ 42 വർഷങ്ങളെ അപേക്ഷിച്ച് ബെംഗളുരുവിലെ ശരാശരി താപനിലയിൽ ഒരു ഡിഗ്രി സെൽഷ്യസ് വർധനവാണ് സംഭവിച്ചിട്ടുള്ളത്. ഇത് ജല സ്രോതസുകളേയും സാരമായി ബാധിച്ചിട്ടുണ്ട്. ഭൂർഗഭ ജലനിരപ്പിനേയും കനത്ത ചൂട് രൂക്ഷമായി ബാധിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam