
ദില്ലി: വോട്ട് കൊള്ള, വോട്ടർപട്ടികയിലെ തിരിമറി അടക്കം ഗുരുതര ആരോപണങ്ങൾ കേന്ദ്രത്തിനും ഇലക്ഷൻ കമ്മീഷനുമെതിരെ ശക്തമായി ഉന്നയിച്ച കോൺഗ്രസ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കടുപ്പിച്ച് ബിജെപി. രാഹുൽ ഗാന്ധി എക്സിൽ പങ്കുവെച്ച പോസ്റ്റിലെ 'ജെൻസി' പരാമർശം രാജ്യത്ത് അരാജകത്വം പടർത്താനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് ആരോപണവുമായി ബിജെപി രംഗത്തെത്തി. വോട്ടർപട്ടിക ആരോപണം രാഹുൽ ഉന്നയിച്ചത് യുവ തലമുറയെ തെറ്റിദ്ധരിപ്പിക്കാനാണെന്നും ബി.ജെ.പി. എം.പി. നിഷികാന്ത് ദുബെ കുറ്റപ്പെടുത്തി.
''ഭരണഘടനയെ സംരക്ഷിക്കുകയും ജനാധിപത്യത്തെ സംരക്ഷിക്കുകയും വോട്ട് മോഷണം തടയുകയും ചെയ്യും.'' എന്ന രാഹുൽ ഗാന്ധിയുടെ എക്സിൽ പങ്കുവെച്ച പോസ്റ്റിൽ, രാജ്യത്തെ യുവാക്കൾ, രാജ്യത്തിന്റെ വിദ്യാർത്ഥികൾ, രാജ്യത്തിന്റെ ജെൻസി വിഭാഗങ്ങളെ പ്രത്യേകം അഭിസംബോധന ചെയ്തിരുന്നു. നേപ്പാളിൽ കഴിഞ്ഞ ദിവസം നടന്ന ജെൻസി പ്രക്ഷോഭം അയൽരാജ്യമായ ഇന്ത്യയും വളരെ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. ഈ സാഹചര്യത്തിലാണ് രാഹുലിന്റെ ജെൻസി പരാമർശത്തെ ബിജെപി ശക്തമായി പ്രതിരോധിക്കാൻ ശ്രമിക്കുന്നത്. സമാന സാഹചര്യം രാജ്യത്ത് സൃഷ്ടിക്കാൻ ശ്രമം നടത്തുന്നുവെന്നാണ ബിജെപി ആരോപണം.
തിരഞ്ഞെടുപ്പ് പ്രക്രിയയെയും വോട്ടർമാരെയും അപമാനിക്കുന്നതാണ് രാഹുലിന്റെ ആരോപണങ്ങളെന്നും ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടിയുള്ളതാണെന്നും ഇത് ജനാധിപത്യ പ്രക്രിയയെ ദുർബലപ്പെടുത്തുമെന്നും നിഷികാന്ത് ദുബെ ചൂണ്ടിക്കാട്ടി.
വോട്ടർ പട്ടിക ക്രമക്കേടെന്ന രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും വ്യക്തികളെ നേരിട്ട് കേൾക്കാതെ ഓൺലൈനായി രാഹുൽഗാന്ധി പറഞ്ഞത് പോലെ വോട്ട് ഒഴിവാക്കാനാവില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഓൺലൈനായി വോട്ട് ഒഴിവാക്കുന്നതിനുള്ള സാധ്യതയില്ല. വോട്ടറിനെ കേൾക്കാതെ വോട്ട് ഒഴിവാക്കുന്ന നടപടി പൂർത്തീകരിക്കാനുമാകില്ല. രാഹുൽ ഗാന്ധി ഉന്നയിച്ചിരിക്കുന്ന ഈ ആക്ഷേപം 2023ലെ നിയമസഭ തെരഞ്ഞെടുപ്പിലേതാണ്. അന്ന് ചില ക്രമക്കേടുകൾ കമ്മീഷന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. പക്ഷേ ആ നീക്കം ഫലപ്രദമായില്ലെന്നും കൃത്യമായി അതിനെ തടഞ്ഞിരുന്നെന്നും കമ്മീഷൻ വ്യക്തമാക്കി. അതിൽ കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്നും കമ്മീഷൻ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam