'ദില്ലി പൊലീസിനെയും കളിപ്പാവയായി ഉപയോ​ഗിക്കുന്നു, എന്ത് വന്നാലും ഭയപ്പെടില്ല'; ബിജെപിക്കെതിരെ രേവന്ത് റെഡ്ഡി

Published : Apr 29, 2024, 06:47 PM ISTUpdated : Apr 29, 2024, 07:13 PM IST
'ദില്ലി പൊലീസിനെയും കളിപ്പാവയായി ഉപയോ​ഗിക്കുന്നു, എന്ത് വന്നാലും ഭയപ്പെടില്ല'; ബിജെപിക്കെതിരെ രേവന്ത് റെഡ്ഡി

Synopsis

എന്ത് വന്നാലും ഭയപ്പെടില്ലെന്നും തെലങ്കാനയിൽ മോദിയെയും അമിത് ഷായെയും കോൺഗ്രസ് തറ പറ്റിക്കുമെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.  

ദില്ലി: ബിജെപിക്കെതിരെ ആഞ്ഞടിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ദില്ലി പൊലീസിനെ ഉപയോഗിച്ച് തന്നെ അറസ്റ്റ് ചെയ്യാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് രേവന്ത് റെഡ്ഡി. ഇഡിക്കും ഐടിക്കും ശേഷം ദില്ലി പൊലീസിനെയും കളിപ്പാവയായി ഉപയോഗിക്കുകയാണ് ബിജെപി എന്നും രേവന്ത് റെഡ്ഡി രൂക്ഷഭാഷയിൽ വിമർശിച്ചു. എന്ത് വന്നാലും ഭയപ്പെടില്ലെന്നും തെലങ്കാനയിൽ മോദിയെയും അമിത് ഷായെയും കോൺഗ്രസ് തറ പറ്റിക്കുമെന്നും രേവന്ത് റെഡ്ഡി കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്ന കേസില്‍ ദില്ലി പൊലീസ് രേവന്ത് റെഡ്ഡിയുടെ വീട്ടിലെത്തി നോട്ടീസ് നല്‍കി. മുഖ്യമന്ത്രിയുടെ വീട്ടിലുള്ള ഓഫീസിലെ ഉദ്യോഗസ്ഥർക്കാണ് നോട്ടീസ് നൽകിയത്. രേവന്ത് റെഡ്ഡി ഉപയോഗിക്കുന്ന എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും കൊണ്ട് ഹാജരാകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെടുന്നുണ്ട്.

സംവരണം നിർത്തലാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസംഗിക്കുന്നതായുള്ള വ്യാജ വിഡിയോ ആണ് പ്രചരിച്ചത്. പട്ടികജാതി, പട്ടികവര്‍ഗ, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണ ക്വാട്ട നിര്‍ത്തലാക്കുമെന്നാണ് വീഡിയോയിൽ പറയുന്നത്. ഇതിനെതിരെ ബിജെപി ദില്ലി പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയവും ഇടപെട്ടതിന് പിന്നാലെ ദില്ലി പൊലീസ് IFSO വിഭാഗം കേസ് എടുത്തു.

തെലങ്കാനയിലെ കോൺഗ്രസ് നേതാക്കളാണ് വിഡീയോ പ്രചരിപ്പിച്ചതെന്ന് ബിജെപി ആരോപിച്ചിരുന്നു. തെലങ്കാനയിൽ നിന്നുള്ള അഞ്ച് പേർക്ക് കേസുമായി സഹകരിക്കണമെന്ന് കാട്ടി ദില്ലി പൊലീസ് നോട്ടീസ് നൽകിയെന്ന വിവരം പുറത്ത് വന്നത്. ഇതിൽ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി മെയ് ഒന്നിന് ഹാജരാകണമെന്നാണ് നിർദ്ദേശം.അന്വേഷണസംഘം തെലങ്കാന കോൺഗ്രസ് ആസ്ഥാനത്ത് എത്തിയിരുന്നു.

അന്വേഷണവുമായി ബന്ധപ്പെട്ട് ദില്ലി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ രാവിലെ യോഗം ചേർന്നിരുന്നു. ഇതിനിടെ സംഭവത്തിൽ അസം പൊലീസ് എടുത്ത കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു.റീതോം സിങ്ങ് എന്ന വ്യക്തിയാണ് അറസ്റ്റിലായത്. ഇയാളെ  ദില്ലി പൊലീസും ചോദ്യം ചെയ്യും. വിഡിയോ പ്രചാരണം കോൺഗ്രസ് സൈബർ വിഭാഗം നേരിട്ടാണെന്ന് ആരോപിച്ച് ബിജെപി ഐടി സെൽ അധ്യക്ഷൻ അമിത് മാളവ്യ രംഗത്ത് എത്തിയിരുന്നു. സംവരണം നിറുത്തലാക്കാനാണ് നാനൂറിലധികം സീറ്റ് ബിജെപി തേടുന്നതെന്ന പ്രചാരണം കോൺഗ്രസ് നടത്തുമ്പോൾ വ്യാജ വിഡിയോ വിഷയം അതീവഗൗരവത്തോടെ കൈകാര്യം ചെയ്യാനാണ് ബിജെപി തീരുമാനം.

 

 

 

PREV
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'