മുൻ കേന്ദ്രമന്ത്രി എംകെ അളഗിരിയുടെ മകൾ കയൽവിഴി, എസ്ബിഐ മാനേജരെ മർദ്ദിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. കെട്ടിടത്തിലെ ലിഫ്റ്റ് നന്നാക്കാൻ ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ്.

ചെന്നൈ: ബാങ്ക് മാനേജരെ മർദ്ദിച്ച സംഭവത്തിൽ മുൻ കേന്ദ്രമന്ത്രി എംകെ അളഗിരിയുടെ മകൾ കയൽവിഴിക്കെതിരെ കേസ് എടുത്ത് ചെന്നൈ പൊലീസ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജരെയാണ് ഇവർ മർദ്ദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ബാങ്കിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. കയൽവിഴിയുടെ ഉടമസ്ഥതയിലുള്ള കമേഴ്ഷ്യൽ കെട്ടിടത്തിലാണ് എസ്‌ബിഐ അടയാർ ബ്രാഞ്ച് പ്രവർത്തിക്കുന്നത്. ഈ കെട്ടിടത്തിലെ തകരാറിലായ ലിഫ്റ്റ് നന്നാക്കണമെന്ന് ബാങ്ക് മാനേജർ കയൽവിഴിയോട് അഭ്യർത്ഥിച്ചിരുന്നു. തുടർന്നുണ്ടായ തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്.

മറ്റൊരു വ്യക്തിക്കൊപ്പം ഓഫീസിൽ ഇരുന്ന് ബാങ്ക് മാനേജരുമായി സംസാരിക്കുന്നതിനിടയിൽ തർക്കമുണ്ടാവുകയും, കയൽവിഴി പെട്ടെന്ന് എഴുന്നേറ്റ് മാനേജരുടെ കരണത്ത് അടിക്കുകയുമായിരുന്നു. ബാങ്ക് മാനേജർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബാങ്കിലെ ചീഫ് മാനേജരാണ് പൊലീസിൽ പരാതി നൽകിയത്. സിസിടിവി ദൃശ്യങ്ങൾ തെളിവായി സ്വീകരിച്ച് നിയമത്തിലെ നാല് വകുപ്പുകൾ പ്രകാരമാണ് ചെന്നൈ പൊലീസ് കയൽവിഴിക്കെതിരെ കേസെടുത്തിരിക്കുന്നത്.