
ദില്ലി: രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള പത്രിക നൽകാനുള്ള അവസാന തീയതി ഇന്ന്. മധ്യപ്രദേശിൽ രാജ്യസഭയിലേക്ക് മൂന്നാം സ്ഥാനാർത്ഥിയേയും പ്രഖ്യാപിച്ച് ബിജെപി. ഇതോടെ മൂന്നു സീറ്റുകളിലേക്ക് വോട്ടെടുപ്പ് ഉറപ്പായി. കേന്ദ്രമന്ത്രി ജോർജ് കുര്യനെ രാജ്യസഭാ സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മീനാക്ഷി നടരാജനെയാണ് കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയത്. ആകെ 27 സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപി ഇതുവരെ 11 സീറ്റുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പലരും ഇതിനോടകം തന്നെ പത്രിക സമർപ്പിച്ചു. കർണാടകത്തിലെ നാലിൽ ഒരു സീറ്റിലാണ് എൻഡിഎ വിജയിക്കാൻ സാധ്യതയുള്ളത്, ഇതിൽ സ്ഥാനാർത്ഥിയെ നിർത്തുന്നതിൽ ജെഡിഎസും ബിജെപിയും ചർച്ച തുടരുകയാണ്.
18 നാണ് രാജ്യസഭാ തെരഞ്ഞെടുപ്പ്. നാളെ സൂക്ഷ്മ പരിശോധന പൂർത്തിയാകും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി പതിനൊന്നാണ്. അതേസമയം ജാർഖണ്ഡിലെ ഒരു സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിൽ ജെഎംഎം അമർഷത്തിലാണ്. സംസ്ഥാനത്തുനിന്നുള്ള രണ്ട് സീറ്റിലും ജെഎംഎം സ്ഥാനാർത്ഥികളെ നിർത്തുമെന്ന അഭ്യൂഹമുണ്ട്. ജാർഖണ്ഡിലെ രണ്ട് രാജ്യസഭാ സീറ്റുകളും തങ്ങൾക്ക് തന്നെ അവകാശപ്പെട്ടതാണെന്നാണ് ജെഎംഎം നേതൃത്വത്തിന്റെ വാദം.
എന്നാൽ ഇത് മറികടന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ ഓഫീസ് സെക്രട്ടറിയെ കോൺഗ്രസ് സ്ഥാനാർത്ഥിയായി ഏകപക്ഷീയമായി പ്രഖ്യാപിക്കുകയായിരുന്നു. മുന്നണിയിലെ പ്രധാന കക്ഷിയായ തങ്ങളോട് ആലോചിക്കാതെയുള്ള ഈ നീക്കത്തിൽ ജെഎംഎമ്മിന് കടുത്ത പ്രതിഷേധമുണ്ട്. ഇന്ന് നടക്കാനിരിക്കുന്ന സഖ്യത്തിന്റെ നിർണ്ണായക യോഗത്തിൽ തങ്ങളുടെ ശക്തമായ പ്രതിഷേധം അറിയിക്കാനാണ് ജെഎംഎം തീരുമാനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam