
ബംഗളൂരു: രാവീജ് ഗാന്ധിയെ കുറിച്ചുള്ള നരേന്ദ്രമോദിയുടെ പരാമര്‍ശങ്ങള്‍ക്ക് ബിജെപിയില്‍ നിന്ന് തന്നെ എതിര്‍പ്പുകളുയരുന്നു. കര്‍ണ്ണാടക ബിജെപി നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ ശ്രീനിവാസ പ്രസാദാണ് മോദിയുടെ രാജീവ് പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ബഹുമാനമുണ്ടെന്നും എന്നാൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമർശം ആവശ്യമില്ലാത്തതായിരുന്നുവെന്നും കർണാടകയിലെ ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ശ്രീനിവാസ പ്രസാദ് അഭിപ്രായപ്പെട്ടു.
'എൽ ടി ടി ഇ ആണ് പദ്ധതി ആവിഷ്കരിച്ച് രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയത്. അഴിമതി ആരോപണത്തെ തുടർന്നല്ല അദ്ദേഹം മരണപ്പെട്ടത്. ആരും തന്നെ അത് വിശ്വസിക്കില്ല. ഞാൻ പോലും അങ്ങനെ വിശ്വസിക്കുന്നില്ല. ഞാൻ വളരെയധികം ബഹുമാനിക്കുന്ന വ്യക്തിയാണ് മോദി ജി. എന്നാൽ രാജീവ് ഗാന്ധിയെ പറ്റി അദ്ദേഹം ഇത്തരത്തിലുള്ള പരാമർശം നടത്തേണ്ടിയിരുന്നില്ല'- ശ്രീനിവാസ പ്രസാദ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. ചെറുപ്രായത്തിൽ തന്നെ ഭാരിച്ച ചുമതലകൾ ഏറ്റെടുത്ത വ്യക്തിയാണ് രാജീവ് ഗാന്ധി. വാജ്പേയിയെ പോലുള്ള നേതാക്കൾ അദ്ദേഹത്തെ പറ്റി നല്ല കാര്യങ്ങളാണ് സംസാരിച്ചതെന്നും ശ്രീനിവാസ കൂട്ടിച്ചേർത്തു.
ഒന്നാം നമ്പർ അഴിമതിക്കാരനായിട്ടാണ് രാജീവ് ഗാന്ധിയുടെ ജീവിതം അവസാനിച്ചതെന്നാണ് ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കവേ മോദി പറഞ്ഞത്. ഇതോടെ നിരവധി പേർ മോദിക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.
"താങ്കളുടെ പിതാവ് മുഖസ്‌തുതിക്കാര്‍ക്ക് മിസ്‌റ്റര്‍ ക്ലീന്‍ ആയിരിക്കാം. പക്ഷേ, ജീവിതം അവസാനിക്കുമ്പോള്‍ അദ്ദേഹം ഭ്രഷ്ടചാരി നമ്പര്‍ 1 (അഴിമതി നമ്പര്‍ 1) ആയിരുന്നു." എന്നായിരുന്നു മോദിയുടെ പരാമർശം. രാജീവ് ഗാന്ധിയെയും കോണ്‍ഗ്രസിനെയും പിടിച്ചുലച്ച ബൊഫേഴ്‌സ് കേസിനെ പരാമര്‍ശിച്ചായിരുന്നു മോദിയുടെ ആരോപണം.
വിവാദ പരാമർശത്തെ തുടർന്ന് കോൺഗ്രസ് സുപ്രീംകോടതിയെ സമീപിച്ചു. കോൺഗ്രസ് എംപി സുഷ്മിത ദേവാണ് ഹർജി നൽകിയത്. പ്രധാനമന്ത്രി തുടർച്ചയായി പെരുമാറ്റച്ചട്ടം ലംഘിക്കുകയാണെന്നും എന്നാൽ ഇതിനെതിരെ നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകുന്നില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam