'അവന് പരിചയക്കുറവാണ്'; ഉദ്യോഗസ്ഥരെ തല്ലിയ മകനെ ന്യായീകരിച്ച് ബിജെപി നേതാവ്

By Web TeamFirst Published Jul 1, 2019, 3:43 PM IST
Highlights

അവന്‍ ഒരു മോശം പ്ലെയര്‍ ആണെന്നും വലിയ പ്രശ്നമേക്കേണ്ടതില്ലെന്നും വിജയവര്‍ഗീയ പ്രതികരിച്ചു. ഇന്‍റോറില്‍ വച്ച് നഗരസഭാ ഉദ്യോഗസ്ഥരെ ബാറ്റുകൊണ്ട് അടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത കേസില്‍ റിമാന്‍റിലായിരുന്നു എംഎല്‍എ കൂടിയായ ആകാശ്. 

ഇന്‍ഡോര്‍: നഗരസഭാ ഉദ്യോഗസ്ഥരെ പൊതുജനമധ്യത്തിൽ ക്രിക്കറ്റ് ബാറ്റുകൊണ്ടടിച്ച് ജയില്‍ ശിക്ഷ അനുഭവിച്ച എംഎല്‍എ ആകാശ് വിജയവര്‍ഗീയയെ ന്യായീകരിച്ച് പിതാവ് കൈലാഷ് വിജയവര്‍ഗീയ. മധ്യപ്രദേശിൽ നിന്നുള്ള ബിജെപി ദേശീയ സെക്രട്ടറിയാണ് കൈലാഷ് വിജയവർഗിയ. മകന് പരിചയക്കുറവുണ്ടെന്നാണ് വിജയവര്‍ഗീയ പ്രതികരിച്ചത്. അവന്‍ ഒരു മോശം പ്ലെയര്‍ ആണെന്നും വലിയ പ്രശ്നമേക്കേണ്ടതില്ലെന്നും വിജയവര്‍ഗീയ പ്രതികരിച്ചു.  ഇന്‍റോറില്‍ വച്ച് നഗരസഭാ ഉദ്യോഗസ്ഥരെ ബാറ്റുകൊണ്ട് അടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത കേസില്‍ റിമാന്‍റിലായിരുന്നു ആകാശ്. 

ജാമ്യം ലഭിച്ച് ജയിലില്‍ നിന്ന് പുറത്തുവന്ന ആകാശിനെ ബിജെപി പ്രവര്‍ത്തകര്‍ മാലയിട്ടാണ് സ്വീകരിച്ചത്. ആകാശിന് ജാമ്യം ലഭിച്ചെന്ന് ഉറപ്പായതോടെ ബിജെപി ഓഫീസിന് പുറത്ത് ആകാശത്തേക്ക് വെടിവച്ചാണ് പ്രവര്‍ത്തകര്‍ ആഘോഷിച്ചത്. ''ജയിലില്‍ കുറച്ച് നല്ല സമയം ചെലവഴിക്കാനായി. ഈ പ്രദേശത്തിന്‍റെയും ജനങ്ങളുടെയും നന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കും''- ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ആകാശ് പറഞ്ഞു. 

ആകാശിനെതിരെ എഫ്ഐആര്‍ റെജിസ്റ്റര്‍ ചെയ്ത പൊലീസ് പിന്നീട് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതാണ് ബിജെപിയുടെ യഥാര്‍ത്ഥ മുഖമെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ബാല ബച്ചന്‍ പ്രതികരിച്ചിരുന്നു. അവര്‍ക്ക് അവരുടെ ജനപ്രതിനിധിയെ പോലും നിയന്ത്രിക്കാനാകുന്നില്ല. ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. 

അനധികൃത കയ്യേറ്റത്തെ തടയാൻ ധീരേന്ദ്ര ബ്യാസ്, അസിത് ഖരേ എന്നീ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ എത്തിയ സംഘത്തോട് ആകാശ് തട്ടിക്കയറുകയായിരുന്നു. "അഞ്ച് മിനിറ്റിനുള്ളിൽ നിങ്ങൾ ഇവിടെ നിന്ന് പോയില്ലെങ്കിൽ അതിന് ശേഷം സംഭവിക്കുന്ന എന്തിനും നിങ്ങൾ ഉത്തരവാദിയായിരിക്കും" എന്നാണ് ആകാശ് ഉദ്യോഗസ്ഥരോട് കയര്‍ത്തത്.  

ശേഷമാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. അൽപസമയത്തിനകം തർക്കം ആക്രമണമായി മാറുകയും ആകാശ് ഉദ്യോഗസ്ഥരെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തല്ലുകയുമായിരുന്നു. "എനിക്ക് വളരെ ദേഷ്യം വന്നു. ഞാൻ എന്താണ് ചെയ്തതെന്ന് തന്നെ ഓർമയില്ല. എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം" - ആക്രമണത്തിന് ശേഷം ആകാശ് മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. 

click me!