പ്രധാനമന്ത്രിക്കെതിരെ മോശം ഭാഷ ഉപയോഗിച്ചതിന് വിദ്യാർത്ഥിനിക്കെതിരെ കേസെടുത്തതിനെതിരെ കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത്. കഴിഞ്ഞ രണ്ട് മാസമായി രാജ്യത്ത് സമരം ചെയ്യുന്ന വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ സർക്കാർ അവഗണിക്കുകയാണെന്നും അവരെ ക്രിമിനലുകളായി കാണുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ രണ്ട് മാസമായി സമരം ചെയ്യുന്ന വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ കേന്ദ്ര സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത്. വിദ്യാർത്ഥികളെ ക്രിമിനലുകളെപ്പോലെ പരിഗണിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. 'വിദ്യാർത്ഥികൾ ഉന്നയിക്കുന്ന വിഷയങ്ങളൊന്നും സർക്കാർ ശ്രദ്ധിക്കുന്നില്ല. കഴിഞ്ഞ രണ്ട് മാസമായി സർക്കാർ നയങ്ങൾക്കെതിരെ വിദ്യാർത്ഥികൾ രാജ്യമെമ്പാടും തെരുവിലാണ്.
ആർക്കെതിരെയും മോശം ഭാഷ ഉപയോഗിക്കുന്നത് അപലപനീയമാണ്. പക്ഷേ, അതിന്റെ പേരിൽ വിദ്യാർത്ഥികളെ ക്രിമിനലുകളായി കാണുകയാണ്, സന്ദീപ് ദീക്ഷിത് എഎൻഐയോട് പറഞ്ഞു. നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി സംഘടിപ്പിച്ച സൻസദ് ചലോ മാർച്ചിനിടെ പ്രധാനമന്ത്രിക്കെതിരെ മോശം പരാമർശം നടത്തിയ യുവതിക്കെതിരെ നോയിഡ പോലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ദീക്ഷിതിൻ്റെ പ്രതികരണം.
നേരത്തെ, സിജെപി മുഖ്യ വക്താവ് സൗരവ് ദാസും ഈ വിഷയത്തിൽ സർക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. യുവതിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതിനെ അദ്ദേഹം വിമർശിച്ചു. പോലീസിനെയും നിയമസംവിധാനങ്ങളെയും ഉപയോഗിച്ച് ആളുകളെ ലക്ഷ്യം വെക്കുന്നതും ഉപദ്രവിക്കുന്നതും ശരിയല്ലെന്ന് സൗരവ് ദാസ് പറഞ്ഞു. ഗുരുതരമായ ക്രിമിനൽ കേസുകൾ നേരിടുന്ന എംപിമാർക്കെതിരെ എന്തുകൊണ്ട് സമാനമായ നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. ‘പ്രതിഷേധത്തിനിടെ മോശം ഭാഷ ഉപയോഗിച്ചതിനെ ഒരാൾക്ക് കുറ്റം പറയാം. എന്നാൽ, നിയമസംവിധാനം ഉപയോഗിച്ച് പൊലീസിനെക്കൊണ്ട് അവരെ ഉപദ്രവിക്കുന്നത് ഒരുതരത്തിലും ന്യായീകരിക്കാനാവില്ല. ഈ രാജ്യത്ത് എന്ന് മുതലാണ് മോശം ഭാഷ ഉപയോഗിക്കുന്നത് ഒരു ക്രിമിനൽ കുറ്റമായത്? ആളുകൾ സാധാരണ ജീവിതത്തിൽ ഇത്തരം ഭാഷ എപ്പോഴും ഉപയോഗിക്കാറുണ്ട്. ലോക്‌സഭയിലെ 50 ശതമാനം എംപിമാരും ബലാത്സംഗം, കൊലപാതകം, കവർച്ച തുടങ്ങിയ ഗുരുതരമായ ക്രിമിനൽ കേസുകൾ നേരിടുന്നവരാണ്. എന്നിട്ടും അവർക്കെതിരെ ഒരു നടപടിയുമില്ല’ ദാസ് എഎൻഐയോട് പറഞ്ഞു. ‘നിങ്ങൾ അവരെ മാത്രം ഒറ്റപ്പെടുത്തി ഒരു പാഠം പഠിപ്പിക്കാൻ ശ്രമിക്കുകയാണ്. ഇത് പൂർണ്ണമായും അപലപനീയമാണ്. യുവാക്കളെ ഉപദ്രവിക്കുന്നത് നിർത്തണമെന്ന് ഞാൻ സർക്കാരിനോടും പോലീസിനോടും വീണ്ടും അഭ്യർത്ഥിക്കുന്നു. ഈ പെൺകുട്ടിയെ വെറുതെ വിടുക. ഇത്തരം കേസുകളിൽ പോലീസ് സേനയെ ദുരുപയോഗം ചെയ്യുന്നത് അംഗീകരിക്കാനാവില്ല’ അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പ്രധാനമന്ത്രി മോദിയും ശനിയാഴ്ച ഈ വിവാദത്തിൽ പ്രതികരിച്ചു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ, പ്രതിഷേധത്തിൽ ഉപയോഗിച്ച ഭാഷ ജനങ്ങളിൽ രോഷമുണ്ടാക്കിയെന്ന് അദ്ദേഹം സമ്മതിച്ചു. എന്നാൽ ശിക്ഷ നൽകുന്നതിന് പകരം അവരെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി നയിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.


