
ദില്ലി: കേരളം, വടക്കേ ഇന്ത്യയിൽ നിന്ന് വ്യത്യസ്തമെന്ന രാഹുൽ ഗാന്ധിയുടെ പ്രസംഗം ദേശീയ തലത്തിൽ വിവാദമാക്കി ബിജെപി. ഇന്ത്യയെ വെട്ടിമുറിച്ച് വടക്കേ, തെക്കേ ഇന്ത്യകളെന്ന് വേർതിരിക്കാനുള്ള ശ്രമമാണ് രാഹുലിന്റേതെന്ന് ആരോപിച്ച് ബിജെപി നേതാക്കൾ രംഗത്തെത്തി.
ഇന്ത്യയെ വെട്ടിമുറിക്കാൻ രാഹുൽ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് ആരോപിച്ചു. വടക്കേ ഇന്ത്യക്കാരെ അവഹേളിച്ചെന്ന് വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറും രാഹുൽ വർഗീയവിഷം ചീറ്റുന്നുവെന്ന് ബിജെപി അധ്യക്ഷൻ ജെ.പി.നദ്ദയുമടക്കം പ്രതികരിച്ചു. അമേഠിയിലെ എംപിയായിരുന്നു രാഹുൽ ഗാന്ധിക്ക് വടക്കേ ഇന്ത്യയിലെ ജനങ്ങളോട് നന്ദിവേണമെന്ന് സ്മൃതി ഇറാനിയും പ്രതികരിച്ചു.
കേരളത്തിലെ വോട്ടർമാർ വടക്കേ ഇന്ത്യയിൽ നിന്ന് വ്യത്യസ്തമാണെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. ഇതാണ് ബിജെപി ദേശീയ തലത്തിൽ ആയുധമാക്കുന്നത്. വടക്കേ ഇന്ത്യയുടേയും തെക്കേ ഇന്ത്യയുടേയും രാഷ്ട്രീയത്തെ താരതമ്യം ചെയ്ത് രാഹുൽ സംസാരിച്ചത് വടക്കെ ഇന്ത്യയെ അപമാനിക്കലാണെന്നാണ് ബിജെപി ഉയർത്തിക്കാട്ടുന്നത്. ഉത്തർ പ്രദേശിൽ പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിൽ ഒരു തിരിച്ച് വരവിന് കോൺഗ്രസ് ഒരുങ്ങുന്നതിനിടെയാണ് രാഹുലിന്റെ പ്രസ്താവന വിവാദമാക്കി പ്രചാരണം നടത്താനുള്ള ബിജെപി ശ്രമം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam