'ഗോഡ്സെ ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടാകും'; പ്രഗ്യാ സിംഗിനെ പിന്തുണച്ച് ബിജെപി നേതാക്കള്‍

By Web TeamFirst Published May 17, 2019, 11:00 AM IST
Highlights

ഒരാളെ കൊന്ന ഗോഡ്‌സെ ആണോ 17000 പേരെ കൊന്ന രാജീവ് ഗാന്ധി ആണോ കൂടുതൽ ക്രൂരനെന്നു പരിശോധിക്കണം എന്ന് ബിജെപി എംപി നളിന്‍ കുമാര്‍ കട്ടീല്‍.  പ്രഗ്യാ സിംഗ് ഠാക്കൂര്‍ മാപ്പ് പറയേണ്ടതില്ലെന്ന് ആനന്ത് കുമാര്‍ ഹെഗ്ഡെ.

ദില്ലി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകനായ നാഥൂറാം ഗോഡ്സെയെ രാജ്യസ്നേഹിയെന്ന് വിളിച്ച പ്രഗ്യാ സിംഗ് ഠാക്കൂറിന് പിന്തുണയുമായി ബിജെപി നേതാക്കള്‍.  കേന്ദ്രമന്ത്രി ആനന്ദ് കുമാര്‍ ഹെഗ്ഡെയും ബിജെപി എം പി നളിന്‍ കുമാര്‍ കട്ടീലുമാണ് ഗോഡ്സെയെ അനുകൂല നിലാപാടുമായി രംഗത്തെത്തിയിരിക്കുന്നത്. 

ഗോഡ്സെ രാജ്യ സ്നേഹിയയായിരുന്നു, രാജ്യസ്നേഹിയാണ്, രാജ്യസ്നേഹിയായിരിക്കും എന്ന പ്രഗ്യാ സിംഗ് ഠാക്കൂറിന്‍റെ പ്രസ്താവനയില്‍ അവര്‍ മാപ്പ് പറയേണ്ടതില്ലെന്ന് ആനന്ത് കുമാര്‍ ഹെഗ്ഡെ പറഞ്ഞു. ഇപ്പോൾ ഗോഡ്‌സെയെ കുറിച്ച് ചർച്ച ഉയരുന്നതിൽ സന്തോഷമുണ്ടെന്നും ഹെഗ്ഡെ പ്രതികരിച്ചു. 

അതേസമയം ഒരാളെ കൊന്ന ഗോഡ്‌സെ ആണോ 17000 പേരെ കൊന്ന രാജീവ് ഗാന്ധി ആണോ കൂടുതൽ ക്രൂരനെന്നു പരിശോധിക്കണം എന്നായിരുന്നു നളിന്‍ കുമാര്‍ കട്ടീലിന്‍റെ പ്രതികരണം. ഏഴ് പതിറ്റാണ്ടിനു ശേഷം ഇന്നത്തെ തലമുറ ഗോഡ്സെയെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ അദ്ദേഹം സന്തോഷിക്കുന്നുണ്ടാകുമെന്നും നളിന്‍ കുമാര്‍ പറഞ്ഞു. ഗാന്ധി ഇന്ത്യയുടേതല്ലെന്നും പാക്കിസ്ഥാന്‍റെ രാഷ്ട്രപതിയെന്നു ബിജെപി നേതാവ് അനിൽ സൗമിത്ര ആരോപിച്ചു.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ  തീവ്രവാദി ഹിന്ദുവായ ഗോഡ്സെ ആണെന്ന കമലഹാസന്‍റെ പ്രസ്താവനയോട് പ്രതികരിക്കുന്നതിനിടയിലായിരുന്നു പ്രഗ്യാ സിംഗിന്‍റെ വിവാദ പരാമര്‍ശം. ഗോഡ്സെ തീവ്രവാദിയാണെന്ന് പറയുന്നവര്‍ ആത്മപരിശോധന നടത്തണം. ഇവര്‍ക്ക് ജനം തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്നുമായിരുന്നു അവര്‍ പറഞ്ഞത്.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!