'നര്‍ത്തകിയെ' രാജീവ് ഗാന്ധി സ്വന്തമാക്കിയ പോലെ രാഹുലും ചെയ്യണം ; സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ബിജെപി എംഎല്‍എ

By Web TeamFirst Published Mar 24, 2019, 7:25 PM IST
Highlights

'ഇറ്റലിയിലെ നര്‍ത്തകിയായിരുന്ന സോണിയാ ഗാന്ധിയെ രാജീവ് സ്വന്തമാക്കിയത് പോലെ നര്‍ത്തികയായ സപ്നയെ സ്വന്തമാക്കി രാജീവും പാരമ്പര്യം പിന്തുടരണം'.

ദില്ലി: സോണിയാ ഗാന്ധിക്കും നര്‍ത്തകി സപ്ന ചൗധരിക്കും എതിരെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ബിജെപി എം എല്‍ എ സുരേന്ദ്ര സിംഗ്. കഴിഞ്ഞ ദിവസം സപ്‌ന ചൗധരി കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് സുരേന്ദ്ര സിംഗിന്‍റെ പരിഹാസം. നര്‍ത്തകി സപ്ന ചൗധരിയെ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്ന്  രാജീവ് ഗാന്ധിയുടെ പാരമ്പര്യം പിന്തുടരുകയാണ് രാഹുല്‍ ഗാന്ധിയെന്നാണ് സുരേന്ദ്ര സിംഗിന്‍റെ പരാമര്‍ശം. 

ഇറ്റലിയിലെ നര്‍ത്തകിയായിരുന്ന സോണിയാ ഗാന്ധിയെ രാജീവ് സ്വന്തമാക്കിയത് പോലെ നര്‍ത്തികയായ സപ്നയെ സ്വന്തമാക്കി രാഹുലും പാരമ്പര്യം പിന്തുടരണം. എന്നാല്‍പ്പോലും മോദിയെപ്പോലെയുള്ള ഒരാള്‍ക്ക് പകരമായി സപ്നയെപോലെയുള്ള നര്‍ത്തികയെ ആരും തെരഞ്ഞെടുക്കില്ല. 

 എന്നാല്‍ താൻ കോൺ​ഗ്രസിൽ ചേർന്നിട്ടില്ലെന്നും ഒരു പാർട്ടിക്ക് വേണ്ടിയും പ്രചരണത്തിന് ഇറങ്ങില്ലെന്നും സപ്‌ന ചൗധരി പറഞ്ഞു. കോൺ​ഗ്രസിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങുന്നതിനായി യുപിഎ അധ്യക്ഷ സോണിയ ​ഗാന്ധിയുമായി സപ്‌ന കൂടിക്കാഴ്ച നടത്തിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു. പ്രിയങ്കാ ഗാന്ധിക്കൊപ്പം സപ്‌ന  നില്‍ക്കുന്ന ചിത്രവും പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് പഴയ ചിത്രമാണെന്നാണ് സപ്‌നയുടെ വിശദീകരണം. 

ദിവസങ്ങള്‍ക്ക് മുമ്പ് മായാവതിക്ക് നേരെയും സുരേന്ദ്ര സിംഗ് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിരുന്നു. ദിവസവും മായാവതി ഫേഷ്യല്‍ ചെയ്യുകയും മുടി കളര്‍ ചെയ്യുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ പ്രധാനമന്ത്രിയെ ആക്രമിക്കാന്‍ മായാവതിക്ക് അര്‍ഹതയില്ലെന്നായിരുന്നു എംഎല്‍എയുടെ മറുപടി.

click me!