
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ ഞെട്ടിച്ച് ബിജെപി അധികാരം പിടിച്ചെടുത്തതിന് പിന്നാലെ ഉടൻ അധികാരമേൽക്കാൻ ബിജെപി നീക്കം. ആകെ വോട്ടെടുപ്പ് നടന്ന 293 സീറ്റുകളിൽ 208 സീറ്റുകളിൽ ബിജെപി മുന്നേറുകയാണ്. വിജയത്തിന് പിന്നാലെ സർക്കാർ രൂപീകരണ നടപടികൾ ബിജെപി വേഗത്തിലാക്കുകയാണ്. രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനമായ മെയ് 9-ന് പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് സൂചന.
തൃണമൂൽ കോൺഗ്രസിന് ഇരട്ടി പ്രഹരമേകിക്കൊണ്ട് മുഖ്യമന്ത്രി മമത ബാനർജി സ്വന്തം മണ്ഡലമായ ഭവാനിപൂരിൽ പരാജയപ്പെട്ടു. ബിജെപി നേതാവ് സുവേന്ദു അധികാരിയാണ് മമതയെ അവരുടെ സ്വന്തം കോട്ടയിൽ തകർത്തുവിട്ടത്. വോട്ടെണ്ണലിന്റെ തുടക്കത്തിൽ സുവേന്ദുവിന് മുൻതൂക്കം ലഭിച്ചെങ്കിലും ഏഴാം റൗണ്ടിൽ മമത 19,000 വോട്ടുകൾക്ക് മുന്നിലെത്തിയിരുന്നു. എന്നാൽ വൈകുന്നേരത്തോടെ മമതയുടെ ലീഡ് കുറയുകയും 18 റൗണ്ടുകൾ പൂർത്തിയായപ്പോൾ സുവേന്ദു 11,000 വോട്ടുകൾക്ക് മുന്നിലെത്തുകയും ചെയ്തു. 15,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സുവേന്ദു അധികാരി മമതയെ പരാജയപ്പെടുത്തിയത്. അഞ്ച് വർഷം മുമ്പ് നന്ദിഗ്രാമിൽ മമതയെ വീഴ്ത്തിയ സുവേന്ദു, ഇത്തവണ ഭവാനിപൂരിലും നന്ദിഗ്രാമിലും വിജയം ഉറപ്പിച്ചു. ആർ.ജി. കർ മെഡിക്കൽ കോളേജ് സംഭവത്തെത്തുടർന്നുണ്ടായ ജനരോഷം മമതയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചതും തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു.
തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ബിജെപി സംസ്ഥാനത്ത് വ്യാപകമായ അക്രമം അഴിച്ചുവിടുകയാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. ബഹാറാംപൂർ, മുർഷിദാബാദ് എന്നിവിടങ്ങളിൽ ടിഎംസി പാർട്ടി ഓഫീസുകൾ തകർക്കപ്പെട്ടു. ഉദയ്നാരായൺപൂരിലെ ടിഎംസി സ്ഥാനാർത്ഥിയെ ക്രൂരമായി മർദ്ദിച്ചു. ക്യാൻസർ ബാധിതനായ ഒരു പ്രവർത്തകന്റെ തല ബിജെപി പ്രവർത്തകർ അടിച്ചുപൊട്ടിച്ചതായും തൃണമൂൽ കോൺഗ്രസ് പരാതിപ്പെട്ടു. സംസ്ഥാനത്ത് ബിജെപി ആദ്യമായി ഭരണത്തിലേറാൻ ഒരുങ്ങുമ്പോൾ വലിയ ആരോപണങ്ങളാണ് തൃണമൂൽ ഉന്നയിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam