
ഭോപ്പാൽ: മധ്യപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത ജയം. 166 സീറ്റുകൾ ബിജെപി നേടിയപ്പോൾ വെറും 62 സീറ്റുകളിലേക്ക് കോൺഗ്രസ് തകർന്നടിഞ്ഞു. കോൺഗ്രസിന്‍റെ ശക്തികേന്ദ്രങ്ങളെല്ലാം തകർത്തെറിഞ്ഞാണ് ബിജെപി തേരോട്ടം നടത്തിയത്.
ഭരണ വിരുദ്ധ വികാരത്തിൽ പ്രതീക്ഷയർപ്പിച്ച കോൺഗ്രസ് ക്യാമ്പ് ഉത്തരമില്ലാതെ നിശബ്ദമായിരിക്കുകയാണ്. ഇഞ്ചോടിഞ്ച് പോരാട്ടം പ്രതീക്ഷിച്ച സ്ഥാനത്ത് കണ്ടത് ബിജെപി തരംഗമായിരുന്നു. അത് സംസ്ഥാനത്തെ എല്ലാമേഖലകളിലും അലയടിച്ചു. മഹാകൗശൽ മേഖലയിൽ മാത്രമാണ് അൽപമെങ്കിലും കോൺഗ്രസ് പിടിച്ച് നിന്നത്. കമൽനാഥ് സർക്കാരിനെ താഴെയിറക്കിയ ജ്യോതിരാധിത്യ സിന്ധ്യയോട് അദ്ദേഹത്തിന്‍റെ തട്ടകമായ ഗ്വാളിയോർ ചമ്പൽ മേഖലയിൽ പ്രതികാരം തീർക്കാനിറങ്ങിയ കോൺഗ്രസ് പക്ഷെ അവിടെയും ചാമ്പലായി. ഗ്വാളിയോറിൽ എല്ലാ സീറ്റിലും ബിജെപി മുന്നിലെത്തി. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമർ, കേന്ദ്ര നേതാവ് കൈലാഷ് വിജയ് വർഗിയ തുടങ്ങിയ ബിജെപിയുടെ വമ്പൻ നേതാക്കളെല്ലാം ജയിച്ചു.
തെലങ്കാനയില്‍ അടിതെറ്റി ബിആര്‍എസ്; 'തോല്‍വി അംഗീകരിക്കുന്നു' പരാജയത്തില്‍ പ്രതികരണവുമായി കെടിആര്‍
കോൺഗ്രസിനെ നയിച്ച കമൽനാഥിന് പോലും മണിക്കൂറുകളോളം പുറകെ നിന്ന ശേഷമാണ് ജയിച്ച് കയറാനായത്. ക്ഷേമ പദ്ധതികളിലൂടെ സ്ത്രീവോട്ടർമാരെ ഒപ്പം നിർത്താൻ ശിവരാജ് സിംഗ് ചൗഹാന് കഴിഞ്ഞു. പിന്നാക്ക ഭൂരിപക്ഷമുള്ള സംസ്ഥാന ഒബിസി മുഖമായ ശിവരാജിന് പിന്നെയുമുണ്ട് അനുകൂല ഘടകങ്ങൾ. മോദിയെ ഇറക്കിയുള്ള വമ്പൻ പ്രചാരണം, കേന്ദ്രമന്ത്രിമാരെ വരെ സ്ഥാനാർഥിയാക്കിയുള്ള പോരാട്ട പരീക്ഷണം എന്നിവയും വിജയമായി. ഫലം എതിരാണെന്ന് തിരിച്ചറിഞ്ഞതോടെ പിസിസി ആസ്ഥാനത്ത് നേതാക്കളെല്ലാം ഒരു മുറിയിലേക്ക് ഒതുങ്ങി. മാധ്യമങ്ങളിൽ നിന്ന് അകന്ന് നിന്നു. കമൽനാഥിന്‍റെ മൃതു ഹിന്ദുത്വമോ, ബിജെപിയെ വെല്ലുന്ന സൗജന്യങ്ങളുടെ വാഗ്ദാനങ്ങളോ ഗുണം ചെയ്തില്ലെന്ന് ഫലം തെളിയിക്കുന്നു. പ്രായം 77 പിന്നിട്ട കമൽനാഥിന്‍റെ രാഷ്ട്രീയ ഭാവി ഇനിയെന്തെന്ന ചോദ്യവും ഉയർന്ന് തുടങ്ങി.
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam