
കൊല്‍ക്കത്ത: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബംഗാളില്‍ പുതിയ വിവാദം. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ പങ്കെടുക്കുന്ന പരിവര്‍ത്തന്‍ രഥയാത്രക്കും തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ജനസമര്‍ഥന്‍ യാത്രക്കും ഒരേ ദിവസം ഒരേ സ്ഥലത്ത് അനുമതി നല്‍കിയതാണ് വിവാദമായത്.
ആയിരക്കണക്കിന് ബൈക്കുകള്‍ അണിനിരക്കുന്ന തൃണമൂല്‍ യൂത്ത് കോണ്‍ഗ്രസിന്റെ റാലിക്ക് ശനിയാഴ്ചയാണ് തുടക്കമാകുന്നത്. നാഡിയ ജില്ലയിലാണ് ബിജെപിയുടെ റാലിക്ക് തുടക്കമാകുന്നത്. ഇതേ ജില്ലയിലാണ് തൃണമൂല്‍ യൂത്ത് കോണ്‍ഗ്രസിന്റെയും യാത്ര.
ഒരു യാത്രക്കും ബംഗാള്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചിട്ടില്ലെന്നും ബിജെപി അസത്യം പ്രചരിപ്പിക്കുകയാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് പറഞ്ഞു. ബിജെപി ഇരവാദം കളിക്കുകയാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. ഇസഡ് സുരക്ഷയുള്ള ജെപി നദ്ദ പങ്കെടുക്കുന്ന പരിപാടിയുടെ വിശദാംശങ്ങള്‍ നാഡിയ പൊലീസ് മേധാവി ബിജെപിയില്‍ നിന്ന് ആരാഞ്ഞു. ബിജെപി രഥയാത്രയുടെ എല്ലാ വിവരങ്ങളും പൊലീസ് ആരാഞ്ഞിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ പരിപാടി സംഘടിപ്പിക്കാനാകൂവെന്നും പൊലീസ് അറിയിച്ചു.
രഥയാത്രക്ക് അനുമതി തേടിയിട്ടില്ലെന്നും ആവശ്യമായ സുരക്ഷ പൊലീസ് ഒരുക്കണണെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രതാപ് ബാനര്‍ജി പറഞ്ഞു. ബിജെപിയുടെ രഥയാത്രയുടെ സമയത്തുതന്നെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് ബൈക്ക് റാലി സംഘടിപ്പിക്കുന്നത്. എന്നാല്‍ റൂട്ടിന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam