
ഹൈദരാബാദ്: വിവാദ പ്രസംഗത്തിന്‍റെ പേരിൽ എംഎൽഎ രാജാ സിംഗിനെ ബിജെപി സസ്പെൻഡ് ചെയ്തു. കേരളമടക്കമുള്ള സംസ്ഥാനങ്ങൾ ഇസ്ലാമിക രാജ്യങ്ങളാകുമെന്ന് രാമനവമി ദിവസം നടത്തിയ റോഡ് ഷോയിൽ രാജാ സിംഗ് പ്രസംഗിച്ചിരുന്നു. സംഭവം വിവാദമായതിനെ തുടർന്നാണ് സസ്പെൻഷൻസ്. പ്രസംഗത്തിൽ മുസ്ലീം സമൂഹത്തെ അപമാനിക്കുന്ന തരം പ്രസ്താവനകളുംരാജാ സിംഗ് നടത്തി. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റുമെന്നും രാജാ സിംഗ് പ്രസ്താവന നടത്തി. തുടർന്ന് തെലങ്കാന പൊലീസ് രാജാ സിംഗിനെതിരെ കേസെടുത്തു. മതവികാരം വ്രണപ്പെടുത്തൽ, കലാപാഹ്വാനം നടത്തി എന്നീ വകുപ്പുകൾ ചുമത്തിയാണ് ഹൈദരാബാദ് അഫ്സൽ ഗുഞ്ജ് പൊലീസ് കേസെടുത്തത്. പിന്നാലെയാണ് എംഎൽഎയെ ബിജെപി സസ്പെൻഡ് ചെയ്തത്. നിരന്തരമായി വിവാദ പ്രസ്താവനകൾ നടത്തുന്ന നേതാവാണ് രാജാ സിംഗ്.
അതേസമയം, ഹൈദരാബാദിൽ ചാർമിനാറിന് സമീപം രാമനവമി ആഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം പ്രഖ്യാപിച്ചു. റമദാൻ പ്രാർത്ഥനകൾ നടക്കുന്നതിനിടെ ഒരു വിഭാഗം പ്രകോപന മുദ്രാവാക്യം വിളിച്ചതാണ് അക്രമത്തിൽ കലാശിച്ചത്. സംഘർഷത്തിന്‍റെ വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. അതേസമയം, രാമനവമി ആഘോഷങ്ങൾക്കിടെ രാജ്യത്ത് വിവിധയിടങ്ങളിലായി അക്രമസംഭവങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്തു.
കാവിക്കൊടിയെ അപമാനിച്ചെന്ന പരാതി: പതിനെട്ടുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു
ഹൗറയിൽ രണ്ട് വിഭാഗങ്ങൾ ഏറ്റുമുട്ടി. മഹാരാഷ്ട്രയിലുണ്ടായ സംഘർഷത്തിൽ നിരവധി പേർക്കാണ് ഗുരുതരമായി പരിക്കേറ്റത്. തെലങ്കാനയിൽ കേരളത്തിനെതിരായ എംഎൽഎയുടെ പ്രസംഗവും വിവാദമായി. രാമനവമി ആഘോഷങ്ങളുടെ ഭാഗമായുള്ള ഘോഷയാത്ര ഹൗറയിലൂടെ കടന്നുപോയതിന് പിന്നാലെയാണ് ബംഗാളിൽ സംഘർഷം തുടങ്ങിയത്. മുമ്പ് സംഘർഷമുണ്ടായ മേഖലയിൽ ഗതാഗതം നിരോധിച്ചിരുന്നു. ഇത് പുനസ്ഥാപിച്ചതിന് പിന്നാലെയാണ് വീണ്ടും സംഘർഷമുണ്ടായത്. 36 പേരെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അക്രമികൾക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. അനുമതിയില്ലാത്ത മേഖലയിലൂടെയാണ് ഘോഷയാത്ര നടത്തിയതെന്നും തുടർന്നാണ് സംഘർഷമുണ്ടായതെന്നും മമത ആരോപിച്ചു. എന്നാൽ, അനുമതി കിട്ടിയ മേഖലയിലൂടെയാണ് രാമനവമി ഘോഷയാത്ര നടത്തിയതെന്നും തൃണമൂൽ കോൺഗ്രസും മമതയുമാണ് സംഘർഷത്തിന് കാരണക്കാരെന്നും ബിജെപി തിരിച്ചടിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam