മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണവുമായി ബിജെപി മുന്നോട്ട്; ഇന്ന് ഗവര്‍ണറെ കാണും

By Web TeamFirst Published Nov 7, 2019, 5:44 AM IST
Highlights

നിതിൻ ഗഡ്കരിയെ മധ്യസ്ഥനാക്കിക്കൊണ്ടുള്ള നീക്കങ്ങളാണ് ബിജെപി നടത്തുന്നത്. സേനാ നേതാക്കളാണ് താക്കറെ കുടുംബത്തോട് അടുപ്പമുള്ള ഗഡ്കരിയെ മധ്യസ്ഥനാക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത്.  

മുംബൈ: സഖ്യകക്ഷിയായ ശിവസേനയുമായി തർക്കം തുടരുന്നതിനിടെ മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണവുമായി ബിജെപി മുന്നോട്ട്. ബിജെപി എംഎൽഎമാർ ഇന്ന് ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കുന്നതിന് അവകാശവാദം ഉന്നയിക്കും. എന്നാൽ ഭൂരിപക്ഷം തെളിയിക്കാൻ ബിജെപിയെ ഇപ്പോഴും വെല്ലുവിളിക്കുകയാണ് ശിവസേന.

സംസ്ഥാനത്തെ രാഷ്ട്രപതി ഭരണത്തിലേക്ക് വിടില്ലെന്ന നിലപാടിലാണ് ബിജെപി നേതത്വം. ശിവസേനയുമായി മാത്രം മതി സഖ്യമെന്നാണ് ആർഎസ്എസ് നിർദ്ദേശം. നിതിൻ ഗഡ്കരിയെ മധ്യസ്ഥനാക്കിക്കൊണ്ടുള്ള നീക്കങ്ങളാണ് ബിജെപി ഇപ്പോൾ പയറ്റുന്നത്. സേനാ നേതാക്കളാണ് താക്കറെ കുടുംബത്തോട് അടുപ്പമുള്ള ഗഡ്കരിയെ മധ്യസ്ഥനാക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത്.  

നാളെ കാവൽ സർക്കാരിന്‍റെ കാലാവധി തീരുന്നതിനാൽ ഇന്ന് തന്നെ സേനയുമായി ധാരണയിലെത്താന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ബിജെപി നേതാക്കൾ. ആ ആത്മവിശ്വാസത്തിലാണ് സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലിന്‍റെ നേതൃത്വത്തിൽ ഗവർണറെ കാണുന്നത്. നാളെ തന്നെ സത്യപ്രതിജ്ഞ ഉണ്ടാവുമെന്നാണ് സൂചന.

എന്നാൽ സമവായ ചർച്ചകൾ പോലും നടക്കുന്നില്ലെന്നാണ് ശിവസേനയുടെ മുതിർന്ന നേതാവ് സഞ്ചയ് റാവത്ത് ഇന്നലെയും വ്യക്തമാക്കിയത്. മുഖ്യമന്ത്രി പദം പങ്കുവയ്ക്കണമെന്ന ആവശ്യത്തിൽ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് സേന. പരസ്യ പ്രസ്താവനകൾ ഇതാണെങ്കിലും ഉപമുഖ്യമന്ത്രി പദവും ധനകാര്യം നഗരവികസനം റവന്യൂ എന്നിങ്ങനെ പ്രധാന വകുപ്പുകളും കിട്ടിയാൽ സഹകരിക്കാമെന്നാണ് സേനാക്യാമ്പിലെ ആലോചന. 

click me!