
ലഖ്നൗ: അതീഖ് അഹമ്മദിന്റെ അഭിഭാഷകന്‍റെ വീടിന് സമീപം നാടൻ ബോംബ് സ്ഫോടനം. അഭിഭാഷകനായ ദയ ശങ്കർ മിശ്രയുടെ പ്രയാഗ്‍രാജിലെ വീടിന് സമീപമാണ് സ്ഫോടനം. സ്ഫോടനത്തിൽ ആർക്കും പരിക്കില്ല. മൂന്ന് ബോംബുകള്‍ എറിഞ്ഞുവെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി. ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും തന്നെ ഭയപ്പെടുത്താനാണ് ശ്രമമെന്നും ദയ ശങ്കർ മിശ്ര പറഞ്ഞു.
അതേ സമയം, അതീഖ് അഹമ്മദിന്‍റെ കൊലപാതകത്തില്‍ മുൻ സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ സ്വതന്ത്ര അന്വേഷണ കമ്മീഷൻ ആവശ്യപ്പെട്ട് ഹർജി നല്‍കി. ഈ ആവശ്യവുമായി സുപ്രീം കോടതിയിലാണ് ഹർജി സമർപ്പിച്ചത്. യുപിയിലെ 188 ഏറ്റുമുട്ടൽ കൊലയും അന്വേഷിക്കണമെന്ന് ഹര്‍ജി ആവശ്യപ്പെടുന്നു. അഭിഭാഷകൻ വിശാൽ തിവാരിയാണ് ഹർജിക്കാരൻ. അതീവസുരക്ഷ വലയത്തിലായിരിക്കെയാണ് മുൻ എംപിയും ഗുണ്ടാനേതാവുമായ അതീഖ് അഹമ്മദും സഹോദരനും നാടകീയമായി കൊല്ലപ്പെടുന്നത്.
കഴിഞ്ഞ ദിവസം രാത്രി മെഡിക്കൽ പരിശോധനയ്ക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് മാധ്യമപ്രവർത്തകരെന്ന വ്യാജേന മുന്നു പേർ ഇവരെ വെടിവച്ചത്. ബാദാ സ്വദേശി ലവേഷ് തിവാരി, കാസ് ഗഞ്ച് സ്വദേശി സണ്ണി, ഹമീർപൂർ സ്വദേശി അരുൺ മൌര്യ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആസൂത്രിതമായിട്ടാണ് പ്രതികൾ കൊലപാതകം നടപ്പാക്കിയത്. പൊലീസ് കാവൽ മറികടന്ന് പോയിൻറ് ബ്ളാങ്കിൽ നിറയൊഴിച്ചാണ് ഇവർ അതീഖിനെയും സഹോദരനെയും കൊലപ്പെടുത്തിയത്. വെടിവെപ്പിൽ ലവേഷിന് പരിക്കേറ്റെന്നാണ് പൊലീസ് ഭാഷ്യം. കോടതിയിൽ ഹാജരാക്കിയ പ്രതികളെ പതിനാല് ദിവസത്തെ ജൂഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
ആതിഖ് അഹമ്മദ് കൊലപാതകത്തിൽ ജുഡീഷ്യൽ അന്വേഷണം; യുപിയിൽ ജാഗ്രതാ നിർദ്ദേശം, സേനയെ വിന്യസിച്ചു
അതീഖ് അഹമ്മദിന്‍റെ കൊലപാതകം; സ്വതന്ത്ര അന്വേഷണ കമ്മീഷൻ ആവശ്യപ്പെട്ട് ഹർജി
ആതിഖ് കൊല: സണ്ണി 'ഡോണ്‍' പ്രകാശിന്റെ ആരാധകന്‍; പ്രകാശ് കൊല്ലപ്പെട്ടത് 25-ാം വയസില്‍ ഏറ്റുമുട്ടലില്‍