
ദില്ലി: ഇസ്രയേൽ എംബസിക്ക് സമീപം സ്ഫോടനം ഉണ്ടായ സംഭവത്തിൽ അന്വേഷണം ശക്തമാക്കുന്നു. സ്ഫോടനത്തിൽ ഇറാനിയൻ സംഘടനകൾക്ക് പങ്ക് ഉണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. സ്ഫോടനത്തിന് പിന്നാലെ സമീപത്ത് നിന്നും കണ്ടെത്തിയ ചില തെളിവുകളാണ് ഇറാനിയൻ സംഘടനകളുടെ പങ്കിലേക്ക് സംശയമെത്തിച്ചത്. ഇക്കാര്യത്തിലെ വ്യക്തതയ്ക്കായി ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന്റെ സഹായം തേടി.
അതീവ സുരക്ഷാ മേഖലയിൽ ഉണ്ടായ സ്ഫോടനത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും. തീവ്രത കുറഞ്ഞ ഐഇഡി ഉപയോഗിച്ചതിനാൽ ശ്രദ്ധ ആകർഷിക്കാനുള്ള ശ്രമം ആണെന്നാണ് പ്രാഥമിക വിലയിരുത്തൽ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് സ്ഫോടനം സംബന്ധിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വിവരം കൈമാറി. വിമാനത്താവളങ്ങൾ ഉൾപ്പെടെയുള്ള തന്ത്രപ്രധാന മേഖലകളിലെല്ലാം സുരക്ഷ വർദ്ധിപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
ദില്ലിയിലെ ഇസ്രയേൽ എംബസിക്ക് സമീപം ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് സ്ഫോടനമുണ്ടായത്. എംബസിക്ക് സമീപം നിർത്തിയിട്ട കാറുകൾക്ക് സമീപത്താണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ ആളാപായമില്ല. ദില്ലി പൊലീസും രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തി. ഒരു കുപ്പിയിൽ വച്ച സ്ഫോടകവസ്തുകൾ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സ്ഫോടനമുണ്ടായ സ്ഥലത്തേക്ക് പൊതുജനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇവിടേക്കുള്ള റോഡുകളെല്ലാം പൊലീസ് ബാരിക്കേഡുകൾ വച്ച് അടച്ചു.
ദില്ലിയിലെ ഇസ്രയേൽ എംബസിക്ക് സമീപം സ്ഫോടനം; ആളപായമില്ല,