ജമ്മു കശ്മീരിൽ ഭീകരന്റെ മൃതദേഹം കണ്ടെത്തി. ഇസ്ലാമിക് സ്റ്റേറ്റ് ജമ്മു ആന്റ് കശ്മീർ എന്ന ഭീകരസംഘടനയിലെ അംഗമായിരുന്ന ആദിൽ ദാസാണ് കൊല്ലപ്പെട്ട ഭീകരനെന്ന് പൊലീസ് തിരിച്ചറിഞ്ഞു
ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗിൽ ഭീകരന്റെ മൃതദേഹം കണ്ടെത്തി. അനന്ത്നാഗ് ജില്ലയിലെ ബിജ്ബെഹാറ സ്വദേശി ആദിൽ ദാസാണ് കൊല്ലപ്പെട്ട ഭീകരനെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റ് ജമ്മു ആന്റ് കശ്മീർ എന്ന ഭീകരസംഘടനയിലെ അംഗമായിരുന്നു ആദിൽ.
പ്രദേശത്ത് നിന്ന് മറ്റൊരു ഭീകരനെകൂടി സേനയും പൊലീസും അടങ്ങുന്ന സംയുക്ത സംഘം അറസ്റ്റ് ചെയ്തു. പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ആസ്ഫ് ഹുസൈൻ ഭട്ട് എന്ന ഭീകരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
മറ്റൊരു ഭീകരസംഘടനയിലെ പ്രവർത്തകരുമായുണ്ടായ ഏറ്റുമുട്ടലിലാണ് ആദിൽ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. ഇയാളുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അറസ്റ്റിലായ ആസ്ഫ് ഹുസൈൻ ഭട്ടിനെ വിദഗ്ധ പരിശോധനയ്ക്കായി പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അനന്ത്നാഗ് ജില്ലയിലെ ഫത്തോപുര സ്വദേശിയാണ്.