തോക്കുമായി തടവുകാര്‍ സോഷ്യല്‍മീഡിയയില്‍; കളിത്തോക്കെന്ന് സര്‍ക്കാര്‍

By Web TeamFirst Published Jun 27, 2019, 2:29 PM IST
Highlights

ജയില്‍ അധികൃതരെ സമ്മര്‍ദ്ദത്തിലാക്കാന്‍ വേണ്ടി ഏതാനും ഉദ്യോഗസ്ഥരുടെ സഹായത്തോടെ നിര്‍മ്മിച്ചതാണ് വീഡിയോ എന്നാണ് ജയില്‍ എഡിജിപി ആനന്ദ്കുമാര്‍ നല്‍കുന്ന വിശദീകരണം

ലഖ്‍നൗ: ഉന്നാവോ ജയിലില്‍ തടവുകാര്‍ തോക്ക് പിടിച്ച്  ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന  വീഡിയോ വിവാദമായി. സോഷ്യല്‍മീഡിയയിലൂടെയാണ് വിഡിയോ പ്രചരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നാല് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. അതേസമയം, തടവുകാരുടെ കയ്യിലുള്ളത് കളിത്തോക്ക് ആണെന്ന് ന്യായീകരിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രംഗത്തെത്തി.

നാല് ദിവസം മുമ്പാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. കൊലപാതകക്കേസുകളില്‍ പ്രതികളായ അമരീഷും ഗൗരവ് പ്രതാപ് സിംഗുമാണ് വീഡിയോയിലെ ദൃശ്യങ്ങളിലുള്ളത്.  ഇരുവരും കമ്പിളി വസ്ത്രങ്ങള്‍ ധരിച്ചാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ജയില്‍ അധികൃതരെ സമ്മര്‍ദ്ദത്തിലാക്കാന്‍ വേണ്ടി ഏതാനും ഉദ്യോഗസ്ഥരുടെ സഹായത്തോടെ നിര്‍മ്മിച്ചതാണ് വീഡിയോ എന്നാണ് ജയില്‍ എഡിജിപി ആനന്ദ്കുമാര്‍ നല്‍കുന്ന വിശദീകരണം. വീഡിയോ ഫെബ്രുവരിയില്‍ ചിത്രീകരിച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.  ജയില്‍ വാര്‍ഡന്മാരായ നാല് പേരെ സസ്പെന്‍ഡ് ചെയ്തതായും അദ്ദേഹം അറിയിച്ചു. 

അതേസമയം, സംഭവം വിവാദമായതോടെ വിചിത്രമായ വിശദീകരണവുമായി സംസ്ഥാന ആഭ്യന്തര വകുപ്പ് രംഗത്തെത്തി. തടവുകാരിലൊരാള്‍ മികച്ച പെയിന്‍റര്‍ ആണെന്നും അയാള്‍ കളിമണ്ണ് കൊണ്ട് നിര്‍മ്മിച്ച തോക്കാണ് വീഡിയോയിലുള്ളത് എന്നുമാണ് ആഭ്യന്തരവകുപ്പ് പ്രസ്താവനയില്‍ അറിയിച്ചത്. 
 

click me!